മലപ്പുറം: വഴി തർക്കത്തിന്റെ പേരിൽ അയൽവാസികൾ ലൈംഗികാവയവങ്ങള്‍ പ്രദര്‍ശിപ്പിച്ചും, വധഭീഷണി മുഴക്കിയും വഴി തടഞ്ഞും ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുമായി യുവതി. ആത്മഹത്യയല്ലാതെ തന്റെ മുന്നില്‍ മറ്റുവഴികളില്ലെന്ന് പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ കാപ്പ് സ്വദേശിനി റഷീദ പറയുന്നു. തന്റെ വീട്ടിലേക്ക് വരുന്ന ആറ് അടി വീതിയുള്ള പൊതു വഴി അയല്‍വാസികള്‍ കയ്യേറിയതായും ജീവിക്കാന്‍ കഴിയാത്ത രീതിയില്‍ ബുദ്ധിമുട്ടിക്കുന്നെന്നുമാണ് ഇവരുടെ പരാതി. പോലീസിൽ പരാതി നൽകിയിട്ടും രക്ഷയില്ലെന്നും ഇവർ ആരോപിക്കുന്നു.
മേലാറ്റൂര്‍ പോലീസ് തന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെങ്കിലും നിലവില്‍ കേസന്വേഷിക്കുന്ന മേലാറ്റൂര്‍ സിഐ യില്‍ നിന്നും തനിക്കു നീതിലഭിക്കുമെന്നു പ്രതീക്ഷയില്ല. പോലീസ് തന്നെ ഉപദ്രവിക്കുന്നവര്‍ക്കു ഒത്താശചെയ്യാകുയാണെന്നും യുവതി ആരോപിച്ചു. ലൈംഗികാവയവങ്ങള്‍ പ്രദര്‍ശിപ്പിച്ചും, വധഭീഷണി മുഴക്കിയും, വളര്‍ത്തു മൃഗങ്ങളെ വളരെ കൊന്നുകളഞ്ഞുമാണ് തന്നെ അയല്‍വാസികള്‍ ബുദ്ധിമുട്ടിക്കുന്നതെന്നും റഷീദ പറയുന്നു.
തന്റെ വീട്ടിലേക്ക് വരുന്ന ആറ് അടി വീതിയുള്ള പൊതു വഴി തടസപ്പെടുത്തിയാണ് അയൽവാസികൾ തനിക്കെതിരെ അക്രമം അഴിച്ചുവിടുന്നത്. തന്നെ അക്രമിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ലൈംഗിക അവയവങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അസഭ്യം വിളിച്ചു പറയുകയുമാണ് ചെയ്യുന്നത്. അതോടൊപ്പം അടുത്തിടെ എന്റെ വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളെ കൊല്ലുകയും ചെയ്തെന്നും യുവതി പറഞ്ഞു.
ഇത് സംബന്ധിച്ച് മേലാറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ തെളിവുകള്‍ സഹിതം പരാതി നല്‍കിയതാണ്. എന്നാല്‍ പോലീസ് അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു വിധ അന്വേഷണങ്ങളോ നടപടികളോ നീതിയോ ഇതുവരേയും ലഭിച്ചിട്ടില്ല. മാത്രമല്ല അവഹേളനമാണ് ഉണ്ടാകുന്നതെന്നും റഷീദ ആരോപിക്കുന്നു. എന്റെ വീട്ടിലേക്ക് വരുന്ന അതിഥികളെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി അസഭൃം പറയുകയും അനാശാസ്യത്തിന് വന്നവരാണോ എന്ന് ചോദിച്ച് അപമാനപ്പെടുത്തി സദാചാര പോലീസ് ചമഞ്ഞ് ഗുണ്ടായിസം കാണിച്ച് തിരിച്ചയക്കുകയും ചെയ്യുന്നുണ്ട്.
ഒരാഴ്ച്ച മുന്‍പ് വരെ എന്റെ വൃദ്ധയായ ഉമ്മയെ പോലും വഴിയില്‍ തടഞ്ഞ് നിര്‍ത്തി അനാവശ്യം വിളിച്ചു. പിന്നീട് ഉമ്മയാണ് അനാവശ്യം പറഞ്ഞതെന്ന് കാട്ടി കള്ള പരാതി മേലാറ്റൂര്‍ സ്റ്റേഷനില്‍ കൊടുത്തു. പോലീസ് സ്റ്റേഷന് ഉപരോധിച്ചു എന്ന വകുപ്പുകള്‍ ചുമത്തി എന്നെയും എന്റെ സഹോദരതുല്യനായ ആളുടെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും യുവതി പറയുന്നു.
വഴി തടസ്സപ്പെടുത്തിയത് സംബന്ധിച്ച് ആർ ഡി ഒ, മലപ്പുറം എസ് പി, നജീബ് കാന്തപുരം എം എല്‍ എ എന്നിവരെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ അന്വേഷണത്തിന് ഉത്തരവ് ഇടുകയും ചെയ്തു. എന്നാല്‍ ഇതിന് മറുപടിയായി മേലാറ്റൂര്‍ സ്റ്റേഷനില്‍ നിന്നും ഈ പൊതുവഴിയില്‍ അങ്ങിനെ ഒരു പ്രശ്നങ്ങള്‍ നടക്കുന്നില്ല എന്ന തെറ്റായ റിപ്പോര്‍ട്ട് നല്കി മേലാധികാരികളെ കബളിപ്പിക്കുകയായിരുന്നു. പ്രതികള്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുകയും എനിക്ക് കിട്ടേണ്ട നീതി നിഷേധിക്കുകയും ചെയ്യുകയാണെന്നും റഷീദ ആരോപിക്കുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് 31നു താന്‍ പൊതുവഴിയിലൂടെ ഇറങ്ങിയ സമയത്ത് മൂന്ന് പേരും കൂടി വഴിയിലേക്ക് വരികയും അസഭ്യം പറയുകയും ആക്രമിക്കാന്‍ വരികയും വധഭീഷണി മുഴക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് വീണ്ടും മേലാറ്റൂര്‍ സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. എന്നാൽ ഒരു വീട്ടില്‍ ഒറ്റക്ക് താമസിക്കുന്ന എനിക്ക് ഒരു സ്ത്രീ എന്ന പരിഗണനപോലും നല്‍കാതെ നീതിനിഷേധിക്കുകയും അവഹേളിച്ച് വിടുകയും ചെയ്ത ഈ സാഹചര്യത്തിൽ ആത്മഹത്യയല്ലാതെ മുന്നില്‍ ഒരു വഴിയുമില്ല യുവതി കരഞ്ഞുകൊണ്ടു പറയുന്നു.