മലപ്പുറം: പി.പി.ഇ കിറ്റുകളുടെ ക്ഷാമം മൂലം ടെസ്റ്റുകള്‍ വൈകുന്ന സാഹചര്യത്തില്‍ ഇത് പരിഹരിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി 2000 പി.പി.ഇ കിറ്റുകള്‍ ജില്ലാ ആരോഗ്യവകുപ്പിന് കൈമാറി. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ കൊണ്ടോട്ടി, മലപ്പുറം, ചേലേമ്പ്ര, പെരുവള്ളൂര്‍ മേഖലയില്‍ കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. മണ്ഡലത്തിലെ ജനങ്ങള്‍ വലിയ ആശങ്കയിലാണെന്നും രോഗം കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കാതിരിക്കുന്നതിന് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
Also Read: അമേരിക്കയിലെ ദി സണ്‍ മാഗസിനില്‍ നോവല്‍ എഴുതുന്ന പ്ലസ്ടുകാരിക്ക് നാടിന്റെ ആദരം
എന്നാല്‍, സുരക്ഷ കിറ്റുകളുടെ കുറവ് മൂലമാണ് പരിശോധന വൈകുന്നത് എന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ മറുപടി. ഈ ദുരവസ്ഥയെ മറികടക്കാനാണ് അടിയന്തരമായി ഇടപെട്ട് എം.പി കിറ്റുകള്‍ ലഭ്യമാക്കിയത്. ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ കെ സകീന തുടങ്ങിയവർ കുഞ്ഞാലിക്കുട്ടി എംപിയിൽ നിന്നും കിറ്റുകൾ സ്വീകരിച്ചു.
കൊവിഡ് പ്രാരംഭഘട്ടത്തില്‍ മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ആശുപത്രികള്‍ക്ക് ഒരു കോടി രൂപ എംപി ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു. അതിന് പിന്നാലെയാണ് പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ മാതൃകാ ഇടപടെലുണ്ടായത്. സൗജന്യമായി ജില്ലാ ആരോഗ്യവകുപ്പിന് കൈമാറുന്ന 2000 കിറ്റുകള്‍ വഴി ഒരു പരിധിവരെ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയുണ്ട് എന്നും കുഞ്ഞാലികുട്ടി എംപി പറഞ്ഞു.