സുന്ദരന്‍ സുകുമാരൻ ഷൈബിൻ്റെ സഹായി
പ്രതി ഷൈബിൻ അഷ്റഫ്
മൈസൂരിലെ പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ട് വന്ന് ഒന്നേകാല്‍ വര്‍ഷം നിലമ്പൂരിലെ മുക്കട്ടയിലെ ആഡംബര വീട്ടില്‍ ചങ്ങലക്കിട്ട് തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച് മര്‍ദിച്ച് കൊലപ്പെടുത്തി ശരീരം കൊത്തി നുറുക്കി ചാലിയാര്‍ പുഴയില്‍ ഒഴുക്കിയ കേസിലെ പ്രവാസി വ്യവസായി കൊടുംക്രൂരന്‍ കൈപ്പഞ്ചേരി ഷൈബിന്‍ അഷറഫിന്റെ അടുത്ത സഹായിയായി ഈ ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിച്ചതായി വ്യക്തമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങി
മുൻ എസ്ഐ സുന്ദരൻ്റെ വാഹനം
മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ പ്രതിയുടെ ഇടപെടലുകളുടെ തെളിവുകള്‍ വ്യക്തമാക്കി നല്‍കിയ ശേഷമാണ് ഇയാളുടെ വീട്ടില്‍ പോലീസെത്തിയത്. നിലമ്പൂര്‍ കോടതിയുടെ സെര്‍ച്ച് വാറണ്ട് പ്രകാരമായിരുന്നു പരിശോധന. ഷൈബിന്‍ അറസ്റ്റിലായതോടെ സുന്ദരന്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങിയിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഭാര്യയും മകളും വീട് പൂട്ടി മംഗലാപുരത്തുള്ള മകന്‍ അര്‍ജുനന്റെ അടുത്തേക്കും പോയതായിരുന്നു.
ഗേറ്റ് പൂട്ടിയ നിലയിൽ
സുന്ദരൻ സുകുമാരൻ്റെ വീട്
ഇന്നലെ ഉച്ചക്ക് 12 മണിയോടെ നിലമ്പൂര്‍ പോലീസ് കേണിച്ചിറയിലെ വീട്ടിലെത്തിയെങ്കിലും ഗേറ്റ് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസ് സുന്ദരന്റെ ഭാര്യ ശ്രീകല ടീച്ചറെ ഫോണില്‍ വിളിച്ചു സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ട പ്രകാരം ഭാര്യ മൂന്ന് മണിയോടെ സ്ഥലത്തെത്തി വീട് തുറന്നു നൽകി പരിശോധനയില്‍ സഹകരിച്ചു. വാര്‍ഡ് മെമ്പര്‍ മിനി സുരേഷിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. അയല്‍ക്കാരുമായി യാതൊരു അടുപ്പവുമില്ലാത്തതിനാല്‍ സുന്ദരനെ കുറിച്ച് യാതൊരു വിവരവും നാട്ടുകാര്‍ക്കറിയില്ല.
എസ്ഡിപിഐ പ്രവര്‍ത്തകൻ അറസ്റ്റിൽ
കൊല്ലപ്പെട്ട ഷാബാ ഷെരീഫ്
പരിശോധനയില്‍ ചില രേഖകള്‍ കണ്ടെടുത്തു. പരിശോധനക്ക് നിലമ്പൂര്‍ എസ്ഐ നവീന്‍ ഷാജ്, എം അസ്സൈനാര്‍, എസ്എസ്ഐ സതീഷ് കുമാര്‍, എസ്സിപിഒ സജിത, സിപിഎം ജിയോ ജേക്കബ്, കേണിച്ചിറ സിപിഒ പ്രജീഷ് എന്നിവര്‍ നേതൃത്വം നല്‍കി. കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകനും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. നിലമ്പൂര്‍ ചന്തക്കുന്ന് വ്യന്ദാവനം കൈപ്പന്‍ഞ്ചേരി സുനില്‍ (40) നെയാണ് നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തത്. ഇയാള്‍ മുഖ്യപ്രതി ഷൈബിന്റെ ബന്ധുവും എസ്ഡിപിഐ പ്രവര്‍ത്തകനുമാണ്.