മലപ്പുറം(Malappuram): മകളും പേരക്കുട്ടിയും അടക്കം മൂന്ന് പേർ കൺമുമ്പിൽ വെന്തുമരിച്ചതിന് സാക്ഷിയായതിന്റെ നടുക്കത്തിലാണ് കൊണ്ടിപറമ്പ് നെലിക്കുന്നിൽ പാലായോക്കാടൻ അബൂബക്കറിന്റെ കുടുംബവും നാട്ടുകാരും. വ്യാഴാഴ്ച ഉച്ചയോടെയാണ് പെരിന്തൽമണ്ണ കൊണ്ടിപ്പറമ്പിൽ വീടിന് സമീപം നിർത്തിയിട്ട ഗുഡ്സ് ഓട്ടോയിൽ സ്ഫോടക വസ്തുക്കൾ നിറച്ച് ഭർത്താവ് ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയത്. തീപടർന്നതോടെ ഭർത്താവ് മുഹമ്മദും കൊല്ലപ്പെട്ടു. ഇവരുടെ ഇളയമകൾ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയാണ്. ആളിക്കത്തുന്ന ഗുഡ്സ് ഓട്ടോയിൽ നിന്നും വയസുകാരി ഷിഫാനയെ പുറത്തേയ്ക്ക് എടുത്തത് മാതാവ് ജാസ്മിന്റെ സഹോദരി നസീറയാണ്.
മുഹമ്മദ് വിളിച്ചതിനെ തുടർന്നാണ് വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ഗുഡ്സ് ഓട്ടോയ്ക്ക് സമീപത്തേയ്ക്ക് ജാസ്മിനും രണ്ട് മക്കളും പോയത്. സഹോദരി റസീനയും കുഞ്ഞും പിറകെ ഇറങ്ങിയിരുന്നു. ജാസ്മിൻ വിളിച്ചെങ്കിലും മൂത്ത മകൾ ഇവർക്കൊപ്പം പോയില്ല. ഓട്ടോ പൊട്ടിത്തെറിക്കുന്ന് കണ്ട് ജാസ്മിന്റെ സഹോദരിമാരായ റസീനയും നസീറയും ഓടിയെത്തുകയായിരുന്നു. ഇതിനിടയിൽ റസീന ബോധരഹിതയാകുകയും ചെയ്തു. നസീറ കത്തിയമരുന്ന ഓട്ടോയ്ക്ക് സമീപമെത്തി അഞ്ചുവയസുകാരി ഷിഫാനയെ പുറത്തേയ്ക്ക് വലിച്ചിറക്കുകയായിരുന്നു. നസീറയുടെ മുഖത്തും ദേഹത്തും പൊള്ളലേറ്റിട്ടുണ്ട്. ഷിഫാനയെ മണ്ണിൽ കിടത്തി ഉരുട്ടി തീയണയ്ക്കാൻ ശ്രമിച്ചു. ഇതിനിടെ നാട്ടുകാർ ഓടിയെത്തിയെങ്കിലും ജാസ്മിനും മക്കളും കത്തിയമരുന്നത് നോക്കി നിൽക്കാനെ എല്ലാവർക്കും കഴിഞ്ഞുള്ളു.
നാട്ടുകാർ അറിയിച്ചിനെ തുടർന്ന് പെരിന്തൽമണ്ണ അഗ്നിരക്ഷാസേനാ ഉടൻ തന്നെ സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടെങ്കിലും ഇടുങ്ങിയ വഴിയിലൂടെ സ്ഥലത്ത് എത്തിയപ്പോഴേക്കും 3 പേർക്കും ജീവൻ നഷ്ടമായിരുന്നു.
Topic: Malappuram, man set family on fire, husband killed wife and child