മലപ്പുറം(Malappuram): അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലവസ്ഥ വകുപ്പ് മലപ്പുറം ജില്ലയിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങളും ഉദ്യോഗസ്ഥരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടർ വി.ആർ പ്രേംകുമാർ അറിയിച്ചു. മഴക്കെടുതിമൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ല പൂർണസജ്ജമാണ്. ജില്ലാതലത്തിലും താലൂക്ക് തലത്തിലും 24 മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് ഏതു സമയവും കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാവുന്നതാണ്. അത്യാവശ്യഘട്ടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. പൊതുജനങ്ങൾ അതത് സമയങ്ങളിൽ സർക്കാർ നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം.സ്വകാര്യപൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. 2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽമണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ട എല്ലാ വകുപ്പുകളും ജാഗ്രത പാലിക്കുകയും ആവശ്യമായ സാഹചര്യങ്ങളിൽ ഏകോപനത്തോടെ പ്രവർത്തിക്കാനും ഏതു വിധത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ സുസജ്ജമായിരിക്കണമെന്നും ജില്ലാകലക്ടർ അറിയിച്ചു.
Topic:Malappuram News, Kerala Rain, Malappuram Rain News