ആപ്പ്ജില്ല

കാറിൽ നിന്ന് മുടി, മുറിയിൽ നിന്ന് രക്തക്കറ: അത് ഷാബയുടേതോ? ഇനി ഡിഎൻഎ പരിശോധന

മുഖ്യപ്രതി ഷൈബിൻ അഷ്റഫിൻ്റെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടിൽ നിന്നും ഇയാളുടെ കാറിൽ നിന്നുമാണ് രക്തക്കറയും മുടിയും ലഭിച്ചത്. രണ്ടുദിവസം നടത്തിയ പരിശോധനയിലാണ് നിർണായക തെളിവുകൾ ലഭിച്ചത്.

Samayam Malayalam 15 May 2022, 4:47 pm
മലപ്പുറം (Malappuram): മൈസൂർ സ്വദേശിയായ വൈദ്യനെ കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിലെറിഞ്ഞ കേസിൽ അന്വേഷണ സംഘത്തിനു തുമ്പായി രക്തക്കറയും മുടിയും. മുഖ്യപ്രതി ഷൈബിന്‍ അഷറഫിൻ്റെ വീട്ടിലും ആഡംബര കാറിലും നടത്തിയ പരിശോധനയിലാണ് ഫോറൻസിക് സംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചത്. മൈസൂർ സ്വദേശിയും നാട്ടുവൈദ്യനുമായ ഷാബാ ഷെരീബിനെ കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോറന്‍സിക് പരിശോധനക്ക് ശേഷം ഡിഎന്‍എ സാംപിളുകള്‍ കൊല്ലപ്പെട്ട ഷാബാ ഷെരീഫിൻ്റേതാണെന്ന് തെളിയിക്കാന്‍ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ തൃശൂര്‍ ഫോറന്‍സിക് ലാബ് ഡിഎന്‍എ അനാലിസിസ് ഡയറക്ടര്‍ കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Samayam Malayalam report on forensic test of hair piece and others got from shaibin ashraf home in malappuram shaba shareef case
കാറിൽ നിന്ന് മുടി, മുറിയിൽ നിന്ന് രക്തക്കറ: അത് ഷാബയുടേതോ? ഇനി ഡിഎൻഎ പരിശോധന



​രണ്ടാം ദിവസവും പരിശോധന

പ്രതിയായ ഷൈബിന്‍ അഷറഫിന്റെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടിൽ രണ്ടാം ദിവസവും അന്വേഷണ സംഘം പരിശോധന നടത്തി. കേസിലെ മറ്റൊരു പ്രതി നൗഷാദിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം എസ്പി സുജിത് ദാസിന്റെ നേതൃത്വത്തിൽ പരിശോധയ്‍ക്കെത്തിയത്. ഷാബാ ഷെരീഫിനെ താമസിപ്പിച്ച വീടിൻ്റെ മുകള്‍ നിലയിലെ മുറിയിലും കൊലപാതക ശേഷം മൃതദേഹം വെട്ടി നുറുക്കിയതായി കരുതുന്ന ശുചിമുറിയിലും ഫോറന്‍സിക് സംഘം പരിശോധന നടത്തി.

​തുമ്പാകുമോ രക്തക്കറയും മുടിയും

രണ്ടു ദിവസങ്ങളിലായി ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് ഷൈബിൻ്റെ മുക്കട്ടയിലെ വീട്ടില്‍ നിന്നും നിര്‍ണായക തെളിവുകളായ രക്തക്കറയും മുടിയും ലഭിച്ചത്. ഷാബാ ഷെരീഫിനെ താമസിപ്പിച്ചിരുന്ന മുറി, മൃതദേഹം വെട്ടി നുറുക്കിയ ശുചിമുറി, മൃതദേഹം പുഴയില്‍ തള്ളാന്‍ കൊണ്ടുപോയ കാർ തുടങ്ങിയ ഇടങ്ങളിൽ നിന്നുമായാണ് സുപ്രധാന തെളിവുകള്‍ ലഭിച്ചത്. ഷൈബിന്റെ ഹോണ്ടാ സിറ്റി കാറില്‍ നിന്നും ലഭിച്ച മുടി കേസിൽ നിര്‍ണായകമാകുമെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ വിലയിരുത്തല്‍.

​ഒരു മാസത്തിനകം ഫലം

ഡിഎന്‍എ സാംപിളുകള്‍ താരതമ്യ പരിശോധന നടത്തി ഒരു മാസത്തിനകം ഫലം ലഭ്യമാക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ. കൊല്ലപ്പെട്ട ഷാബാ ഷെരീഫിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവും പോലീസ് ഫോറന്‍സിക് സംഘത്തിന് കൈമാറിയിട്ടുണ്ട്. പെന്‍ഡ്രൈവില്‍ നിന്ന് ഡിലീറ്റാക്കിയ ദൃശ്യങ്ങള്‍ തിരിച്ചെടുക്കാന്‍ സാധിക്കുമെന്നും ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. ഫോറന്‍സിക് ലാബിലെ സയന്റിഫിക് അസിസ്റ്റുമാരായ ഡോ വി മിനി, എ ഇസഹാഖ് എന്നിവരും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

​കത്തി വാങ്ങിയ കടയിലും ലോഡ്ജിലും പോലീസ്

മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ചെന്നു കരുതുന്ന കാറിലും വിശദമായ പരിശോധന നടത്തി. ശുചിമുറി നവീകരിച്ചപ്പോള്‍ എടുത്തുമാറ്റിയ ടൈലും മറ്റ് അവശിഷ്ടങ്ങളും കൂട്ടിയിട്ട റോഡിനു എതിര്‍വശത്തും ഫൊറന്‍സിക് സംഘം എത്തി. ടൈല്‍, സിമന്റ്, മണ്ണ് എന്നിവയുടെ അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചു. വൈദ്യനെ കൊല്ലാൻ ഉപയോഗിച്ച കത്തി വാങ്ങിയ കടയിലും പ്രതികള്‍ താമസിച്ചിരുന്ന ലോഡ്ജിലും പോലീസ് എത്തി. ഷൈബിനുമായി ബന്ധമുള്ളവരുടെ വീടുകളിലും പരിശോധന തുടരുകയാണ്. റെയില്‍വെ പോസ്റ്റ് ഓഫീസ് റോഡിലെ ഒരു വീട്ടിലും പോലീസ് പരിശോധന നടത്തി.

Video-വൈദ്യൻ്റെ കൊലപാതകം: രക്തക്കറയും മുടിയും കിട്ടി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്