ആപ്പ്ജില്ല

തന്ത്രങ്ങള്‍ മെനയാൻ കുഞ്ഞാലിക്കുട്ടി, വിജയിച്ചാൽ ഉപമുഖ്യമന്ത്രി? യുഡിഎഫിലെ 'ക്രൈസിസ് മാനേജർ'ക്ക് ഈ തെരഞ്ഞെടുപ്പ് നിർണായകം

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പി കെ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി ആയേക്കും.

Samayam Malayalam 4 Feb 2021, 9:11 pm
മലപ്പുറം: എംപി സ്ഥാനം രാജിവെച്ച കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം ഇനി കേരളത്തില്‍ യുഡിഎഫിനെ ഭരണത്തിലേറ്റാന്‍ തന്ത്രങ്ങള്‍ മെനയല്‍. വിജയിച്ചാല്‍ ഉപമുഖ്യമന്ത്രിപദം കുഞ്ഞാലിക്കുട്ടിക്ക് ഉറപ്പാണ്. യുഡിഎഫിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാരാകുമെന്ന കാര്യത്തില്‍ ചെന്നിത്തലയുടെയും, ഉമ്മന്‍ചാണ്ടിയുടെയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും ഉപമുഖ്യമന്ത്രി പദം യുഡിഎഫ് ലീഗിന് നല്‍കുന്നതു തന്നെ കുഞ്ഞാലിക്കുട്ടിയെ മുന്നില്‍കണ്ടുകൊണ്ട് മാത്രമാകും. കുഞ്ഞാലിക്കുട്ടിക്കു പകരം മറ്റൊരു ലീഗ് നേതാവിന്റെ പേര് ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നാല്‍ കോണ്‍ഗ്രസില്‍ നിന്നുപോലും എതിര്‍ശബ്ദങ്ങളുയര്‍ന്നേക്കും.
Samayam Malayalam report on how muslim league leader pk kunhalikuttys role will help udf to win in kerala assembly election 2021
തന്ത്രങ്ങള്‍ മെനയാൻ കുഞ്ഞാലിക്കുട്ടി, വിജയിച്ചാൽ ഉപമുഖ്യമന്ത്രി? യുഡിഎഫിലെ 'ക്രൈസിസ് മാനേജർ'ക്ക് ഈ തെരഞ്ഞെടുപ്പ് നിർണായകം



​ഈ തെരഞ്ഞെടുപ്പ് ഏറെ നിർണായകം

മോദിയെ താഴെയിറക്കാനും ലീഗിന്റെ ശബ്ദമാകാനും ലോക്സഭയിലേക്കുപോയ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെ പാര്‍ട്ടിക്കുള്ളിലെ ഒരുവിഭാഗം തന്നെ ട്രോളുകയും ചെയ്യുന്നതിനിടയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ പ്രചരണ ചുമതല വഹിക്കുന്ന കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് ഏറെ വിലപ്പെട്ടതാണ്. കേരളാ രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ വിടവുണ്ടെന്ന് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ സൂചിപ്പിക്കുന്ന സാഹചര്യത്തില്‍ തന്റെ മടങ്ങിവരവോടെ ഇത് ശരിയാണെന്നും ബോധ്യപ്പെടുത്തിക്കൊടുക്കേണ്ട ചുമതല കൂടി കുഞ്ഞാലിക്കുട്ടിക്കുണ്ട്.

​കേന്ദ്രമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചു

നേരത്തെ ഇ അഹമ്മദിന്റെ മരണത്തോടെ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും തുടര്‍ന്ന് കാലാവധി കഴിഞ്ഞ ശേഷവും മത്സരിച്ച് വിജയിച്ച് ലോകസഭയിലെത്തിയ കുഞ്ഞാലിക്കുട്ടി രണ്ടാം തവണയും മത്സരിച്ചത് യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയും ഇതോടെ കേന്ദ്രമന്ത്രി പദവും ലഭിക്കുമെന്ന സൂചനകൂടി മൂന്‍കൂട്ടിക്കണ്ടിരുന്നു. അതുപോലെ കേരളത്തില്‍ എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ പ്രത്യേക റോളുകളൊന്നുമില്ലെന്നതും ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ കാരണമായി.

​മടങ്ങിവരവിൽ ചിലർക്ക് അതൃപ്തിയോ?

കുഞ്ഞാലിക്കുട്ടി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മലപ്പുറത്ത് കഴിഞ്ഞ ഡിസംബര്‍ 23ന് ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് അറിയിച്ചതിന്. ഇതിന് പിന്നാലെ ഇന്നാണ് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചത്. നിയമസഭാ തെരെഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പും നടക്കുന്ന വിധം രാജിവെച്ചത്. സംസ്ഥാന രാഷ്ട്രീയത്തില്‍ യുഡിഎഫിനെ ശക്തിപ്പെടുത്താനാണ് കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്. എന്നാല്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന എം കെ മുനീറിനും, യുവ നേതാക്കളായ കെ എം ഷാജി ഉള്‍പ്പെടെയുള്ളവര്‍ക്കും കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവില്‍ അതൃപ്തിയുള്ളതായാണ് സൂചന.

​ക്രൈസിസ് മാനേജരുടെ റോൾ

ഇടതുപക്ഷത്തിനു പിന്തുണ നല്‍കിയിരുന്ന ലീഗ് വിരുദ്ധ നിലപാടുണ്ടായിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയെ യുഡിഎഫ് അനുകൂലമാക്കിയതും മുസ്ലീം സാമുദായിക സംഘടനകളുടെ കൂട്ടായ്മ ഒരുക്കുന്നതിലും നേതൃത്വപരമായ പങ്കാണ് കുഞ്ഞാലിക്കുട്ടി വഹിച്ചത്. കോണ്‍ഗ്രസിലെ ചേരിപ്പോരിലും കേരള കോണ്‍ഗ്രസ് ജോസ്, ജോസഫ് തര്‍ക്കത്തിലുമെല്ലാം ക്രൈസിസ് മാനേജരുടെ റോളിലാണ് കുഞ്ഞാലിക്കുട്ടി ഇടപെട്ടിരുന്നത്. മുസ്ലീം സാമുദായിക സംഘടനകളില്‍ സിപിഎം അനുകൂല നിലപാടുള്ള കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുമായിപ്പോലും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി.

​കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം വിലപ്പെട്ടതോ?

നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണമാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. ഈ നീക്കം തടയുന്നതിന് പ്രായോഗിക രാഷ്ട്രീയത്തിലെ തന്ത്രജ്ഞനായ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം യുഡിഎഫിന് വിലപ്പെട്ടതാണെന്നാണ് കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍പോലും യുഡിഎഫ് സംസ്ഥാന രാഷ്ട്രീയത്തിലെ സുപ്രധാന തീരുമാനങ്ങളെല്ലാം തന്നെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും കുഞ്ഞാലിക്കുട്ടിയുമായിതന്നെയാണ് ചര്‍ച്ചചെയ്യാറുള്ളത്. പാണക്കാട് കുടുംബത്തിനപ്പുറം കോണ്‍ഗ്രസും ഘടകകക്ഷികളും മുസ്ലീം ലീഗിന്റെ മുഖമായി കാണുന്നതും കുഞ്ഞാലിക്കുട്ടിയെ തന്നെയാണ്. ദേശീയ രാഷ്ട്രീയത്തില്‍ ഇടപെടലുകള്‍ നടത്താന്‍ ഇ ടി മുഹമ്മദ് ബഷീറും സജീവമായുള്ളതിനാല്‍ തന്നെ കുഞ്ഞാലിക്കുട്ടിയെ നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ആവശ്യം സംസ്ഥാന രാഷ്ട്രീയത്തിലാണെന്നാണ് ലീഗ് വിലയിരുത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്