ആപ്പ്ജില്ല

ലോക് ഡൗണിന്റെ മറവില്‍ വഴികരിയില്‍ അറവുമാലിന്യം തള്ളുന്നു

സ്വകാര്യ വ്യക്തിയുടെ പറമ്പിന്റെ ഗേറ്റ് തകര്‍ത്ത് ലോഡ് കണക്കിന് അറവുമാലിന്യമാണ് തള്ളുന്നത്. ഇതില്‍ നിന്നുയരുന്ന ദുര്‍ഗന്ധം നാട്ടുകാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. എത്രയും വേഗം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Samayam Malayalam 12 Apr 2020, 8:29 am
Samayam Malayalam waste


മലപ്പുറം: കൊവിഡിന്റെയും ലോക്ഡൗണിന്റേയും മറവില്‍ വിജനമായ റോഡരികിലും സ്വകാര്യ വ്യക്തിയുടെ പറമ്പിലും കോഴിയവശിഷ്ടങ്ങളും അറവു മാലിന്യവും തള്ളി. കഴിഞ്ഞ ദിവസം രാത്രിയാണ് പാലക്കത്തടത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഗേറ്റ് തകര്‍ത്ത് ലോഡ് കണക്കിന് മാലിന്യം തള്ളിയത്. ഇതിന് മുന്‍പും ഇതേ സ്ഥലത്ത് കോഴിയവശിഷ്ടങ്ങള്‍ തള്ളിയിരുന്നു. കോഴിക്കടകളില്‍ നിന്നും കിലോ
നിരക്കില്‍ അവശിഷ്ടം ശേഖരിക്കുന്ന സംഘമാണ് സംഭവത്തിന് പിന്നില്‍.

ഉടമയുടെ പരാതിയില്‍ മങ്കട പൊലീസ് കേസെടുത്തു. 66 കെ വി സബ്‌സ്റ്റേഷന്റെ മുന്നിലാണ് അറവു മാലിന്യം തള്ളിയത്. ഇവിടെ റോഡരികിലും പ്ലാസ്റ്റിക്കും കടകളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള മാലിന്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവിടെ സ്ഥാപിച്ച തെരുവുവിളക്കുകള്‍ കണ്ണടച്ചതും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

Also Read: ലോക്ക് ഡൗണിനിടെ വീടുകളിൽ സർക്കാർ ഉത്തരവ് കത്തിച്ച് യൂത്ത് കോൺഗ്രസിന്‍റെ സമരം

മാലിന്യം തള്ളുന്നത് തടയാന്‍ ക്യാമറ സ്ഥാപിക്കുന്നതിന് സ്വകാര്യ പങ്കാളിത്തത്തോടെ പണം പിരിച്ചു വെച്ചിട്ടുണ്ടെങ്കിലും പഞ്ചായത്തോ , പോലീസോ, ആരോഗ്യവകുപ്പോ തുടര്‍ നടപടി സ്വീകരിക്കുന്നില്ല. ക്യാമറ സ്ഥാപിച്ചാല്‍ പോലീസിന്‌ ഒട്ടേറെ സംഭവങ്ങളില്‍ സഹായകരമാകുമെങ്കിലും അവരും ഇക്കാര്യത്തില്‍ മുന്‍കയ്യെടുക്കുന്നില്ല. അതേ സമയം പരപ്പനങ്ങാടിയിലും ലോക്ക് ഡൗണായ സമയത്ത് അറവ് മാലിന്യം തള്ളിയത് പ്രദേശവാസികള്‍ക്ക് ദുരിതമായിട്ടുണ്ട്. പല്ലവി തിയേറ്ററിനു സമീപമുള്ള ജലസ്രോതസിലേക്ക്‌ കഴിഞ്ഞ ദിവസം സാമൂഹ്യ ദ്രോഹികള്‍ മാലിന്യം തള്ളിയത്. പ്ലാസ്റ്റിക് ചാക്കുകളിലാക്കിയതും ചിതറിക്കിടക്കുന്നതുമായ മാലിന്യത്തിന് രൂക്ഷഗന്ധവുമുണ്ട്.

കൊറോണ ഭീതിയില്‍ ലോക്ക് ഡൗണും നിരോധനാജ്ഞയും കാരണം ജനങ്ങള്‍ പുറത്തിറങ്ങാത്തത് ഇത്തരക്കാര്‍ക്ക് സൗകര്യമാവുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് തൊട്ടടുത്ത സ്റ്റേഡിയം റോഡിലെ മധുരം കാട് പ്രദേശത്തെ കൊയ്യാറായ നെല്ലിലേക്കും അറവ് മാലിന്യം തള്ളിയിരുന്നു. കിണറുകളിലേക്ക് കാക്കകള്‍ മാലിന്യം കൊത്തി വലിച്ചിടുമെന്നതിലും തെരുവ് നായ ശല്യം രൂക്ഷമാകുമെന്ന ഭീതിയിലുമാണ് പ്രദേശവാസികള്‍. മാലിന്യം തള്ളിയവരെ പിടികൂടി സമൂഹത്തിന് മുമ്പില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് പ്രദേശവാസികള്‍ സ്ഥലം സന്ദര്‍ശിച്ച നഗരസഭ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുബ്രഹ്മണ്യന്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്