മലപ്പുറം: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തരുതെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം. കേന്ദ്ര സര്‍ക്കാറിന്റെ ഈ നീക്കം ഉപേക്ഷിക്കണമെന്നും യോഗം പ്രമേയം പാസ്സാക്കി. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ല്‍ നിന്ന് 21 വയസ്സാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ച വിവരം പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് സാമൂഹികവും സാംസ്കാരികവുമായ നിരവധി പ്രശ്നങ്ങള്‍ക്കിടയാവുമെന്ന് യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
Also Read: മകന്റെ ഓർമക്കായി പ്രതിമ നിർമ്മിച്ച് ആദരിച്ച് മെഡിക്കൽ കോളേജ്; 87കാരിയായ അമ്മയെ കണ്ട ഭാവം നടിക്കാതെ അധികാരികൾ...പെൻഷനായി മുട്ടാത്ത വാതിലുകളില്ല
2020 ജൂലായ് 29ന് കേന്ദ്രമന്ത്രി സഭ പാസാക്കിയ ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ അകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. ഡോ. കസ്തൂരി രംഗന് അധ്യക്ഷനായ സമിതിയുടെ റിപ്പോര്ട്ടിന്മേല് നേരത്തെ വിവിധ മേഖലയില്‍പെട്ടവര്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും അവയൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയാണ് കേന്ദ്രമന്ത്രിസഭ നാഷണല്‍ എഡ്യുക്കേഷന്‍ പോളിസി-2020 അംഗീകരിച്ചത്. ജനാധിപത്യ-മതേതര മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനവും രാജ്യ പുരോഗതിയും ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ വിദ്യാഭ്യാസ പാരമ്പര്യം നിരാകരിക്കുന്നതാണ് പുതിയ നയമെന്നും യോഗം കുറ്റപ്പെടുത്തി.