മലപ്പുറം: ജില്ലാപഞ്ചായത്ത് ഏലംകുളം ഡിവിഷൻ ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി കെടി അഷ്റഫ് വോട്ടു തേടി കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസഥാനത്തിന്റെ സ്ഥാപക നേതാവുമായിരുന്ന ഇഎംഎസ് നമ്പൂതിരിപാടിന്റെ ഏലംകുളത്തെ തറവാട്ടു മനയിലെത്തി. ഇഎംഎസിന്റെ സഹോദര പുത്രൻ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും കുടുംബവും സ്ഥാനാർത്ഥിയെ ഹൃദ്യമായി സ്വീകരിച്ചു.
സ്ഥാനാർത്ഥിയും സഹ പ്രവർത്തകരും മനയിലെത്തുമ്പോൾ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് വീട്ടു വളപ്പിൽ കൃഷി പണിയിലായിരുന്നു. എഴുപത് വയസ്സ് പിന്നിട്ട അദ്ദേഹത്തിന്റെ ആരോഗ്യ കാര്യങ്ങളും ആഹാര ശീലങ്ങളും താൽപര്യത്തോടെ സ്ഥാനാർത്ഥി ചോദിച്ചറിഞ്ഞു. രാഷ്ട്രീയത്തിൽ സജീവമല്ലെങ്കിലും പുതിയ കാലത്തെ രാഷ്ട്രീയ കാര്യങ്ങൾ കൃത്യമായി അദ്ദേഹം വിശകലനം ചെയ്തു.
Also Read: സുരേഷ് ഗോപി തോറ്റ തൃശൂരില്‍ താന്‍ വിജയിക്കുമെന്ന് നടൻ ദേവൻ... സമയം മലയാളം എക്സ്ക്ലൂസിവ് ഇന്റർവ്യൂ!
പുതിയ തലമുറയിൽ ഏറെ പ്രതീക്ഷയർപ്പിച്ച അദ്ദേഹം ഏറെ നേരം രാഷ്ട്രീയ സാമൂഹിക കാര്യങ്ങൾ
സ്ഥാനാര്‍ത്ഥിയുമായി സംസാരിച്ചിരുന്നു. വീട്ടുകാരോടൊക്കെ വോട്ടു ചോദിച്ച് യുഡിഎഫ് പ്രവർത്തകർക്കൊപ്പം തിരിച്ച് പോരുമ്പോൾ ഇതു വഴി ഇനിയും വരണമെന്ന് സ്ഥാനാര്‍ത്ഥിയോട് ബ്രഹ്മദത്തന് നമ്പൂതിരിപ്പാട് സ്നേഹപൂര്‍വ്വം ഓര്‍മിപ്പിച്ചു.