മലപ്പുറം: എടവണ്ണയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. യുപിയിലെ ഹാപ്പൂർ ജില്ലയിലെ ഖുറാന സ്വദേശി കുർഷിദ് ആലം (44) നെയാണ് ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം എടവണ്ണ എസ്ഐ വിജയരാജൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പിടിയിലായ കുർഷിദും കേസിലെ മുഖ്യപ്രതി ഷാനും രണ്ടു വർഷം മുമ്പ് ഒരുമിച്ച് സൗദിയിൽ ജോലി ചെയ്തിരുന്നു. എടവണ്ണ സ്വദേശി റിദാൻ ബാസിലാണ് കൊല്ലപ്പെട്ടത്.
ബഹ്റിനിൽ നിന്നും സൗദിയിലേക്ക് ഷാന്‍ വേണ്ടി മദ്യം കടത്തിയതിന് 2021 ൽ കുർഷിദ് ആലം പിടിക്കപ്പെട്ടിരുന്നു. ഈ കേസിൽ കുർഷിദും ഷാനും 6 മാസം ജയിൽശിക്ഷ അനുഭവിച്ചിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞ് രണ്ടു പേരേയും സൗദിയിൽ നിന്നും നാടുകടത്തി. തുടർന്ന് നാട്ടിൽ എത്തിയ റിദാനെ കൊല്ലാൻ പദ്ധതിയിട്ട ഷാൻ കഴിഞ്ഞ മാർച്ചിൽ വീണ്ടും കുർഷിദുമായി ബന്ധപ്പെടുകയും താൻ നാട്ടിൽ സ്വർണ്ണത്തിൻ്റെ ബിസിനസ് നടത്തുന്നുണ്ടെന്നും അതിൻ്റെ സുരക്ഷക്കായി ഒരു തോക്കു വേണമെന്നും ആവശ്യപ്പെട്ടു.
തുടർന്ന് മാർച്ച് മാസം അവസാനം ഹാപ്പൂരിലെത്തിയ പ്രതി ഷാന്‍ ഒരു ലക്ഷത്തി പതിനായിരം രൂപക്ക് കുർഷീദ് തോക്ക് സംഘടിപ്പിച്ചു നൽകുകയായിരുന്നു. തോക്കുമായി നാട്ടിലെത്തിയ ഷാൻ യൂട്യൂബിൽ നോക്കി തോക്കിൻ്റെ പ്രവർത്തനങ്ങൾ പഠിച്ചു. തുടർന്ന് ഷാൻ്റെ നിർമ്മാണത്തിലുള്ള വീട്ടിൽ വെച്ച് തോക്കുപയോഗിക്കാൻ പരിശീലനം നടത്തുകയും ചെയ്തിരുന്നു. ഈ തോക്ക് ഉപയോഗിച്ചാണ് പിന്നീട് കേസിലെ മുഖ്യപ്രതി ഷാൻ റിദാൻ ബാസിലിനെ കൊലപ്പെടുത്തിയത്. അതിനുശേഷം തോക്ക് വീട്ടിലെ വിറക്പുരയിൽ സൂക്ഷിച്ചിരുന്നു. ഇത് പിന്നീട് അന്വേഷണസംഘം പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉത്തർപ്രദേശിൽ നിന്നാണ് തോക്ക് എത്തിയതെന്ന് കണ്ടെത്തിയത്. തുടർന്ന് അന്വേഷണസംഘം വിമാനം മാർഗം യുപിയിലെത്തി അവിടത്തെ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. എന്നാൽ പ്രതിക്ക് സാമ്പത്തിക സഹായം നൽകുകയും തോക്ക് വാങ്ങാൻ സഹായിക്കുകയും ചെയ്ത പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. അതെ സമയം ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കൂടുതൽ പേരെ ചോദ്യംചെയ്ത് വരികയാണ്. എടവണ്ണ സ്റ്റേഷനിലെ ഷിനോജ് മാത്യൂ, സബീറലി, ഡാൻസാഫ് അംഗങ്ങളായ കെ.ടി ആഷിഫ് അലി, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Latest Local News and Malayalam News
മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം