മലപ്പുറം: മൂന്നുവിവാഹങ്ങള്‍ കഴിച്ച ഭര്‍ത്താവ് ചാരിത്ര്യശുദ്ധിയില്‍ സംശയം തോന്നി മഴുകൊണ്ട് ഒരു ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ജഡ്ജി എം അഹമ്മദ് കോയ ഇന്ന് വിധിക്കും. കുഴിമണ്ണ ആക്കപ്പറമ്പ് പുളിയക്കോട് പുറ്റമണ്ണ തവളക്കുഴിയന്‍ പൂലാട്ട് ഉലാം അലി (54) ആണ് പ്രതി.
2017 നവംബര്‍ 22ന് വൈകീട്ട് അഞ്ചര മണിക്കാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയുടെ ഭാര്യയും ആക്കപ്പറമ്പ് മേല്‍മുറി പുളിയക്കോട് മുതീരി കോമുക്കുട്ടിയുടെ മകളുമായ ഖദീജ (41) ആണ് കൊല്ലപ്പെട്ടത്.
Also Read: കുടുംബവഴക്ക്: വീട്ടമ്മയെ വെട്ടിയ ഭര്‍ത്താവ് സ്വയം കുത്തി; മകള്‍ക്കും പരിക്ക്, സംഭവം ആലത്തൂരിൽ
ഏഴു മക്കളുള്ള ദമ്പതികള്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നു. ഇരു കുടുംബങ്ങളും തമ്മില്‍ വഴക്ക് തീര്‍ക്കാനായി പലതവണ അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയിരുന്നു. സംഭവ ദിവസം വഴക്ക് രൂക്ഷമാവുകയും മാനസിക അസ്വസ്ഥതയുള്ള പ്രതി ഖദീജയെ മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇറങ്ങിയോടിയ ഖദീജയെ പിന്തുടര്‍ന്നെത്തിയ പ്രതി വീടിനടുത്തുള്ള പറമ്പില്‍ വെച്ച് മഴുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം. അടിയേറ്റ് തലയോട്ടി പിളര്‍ന്ന നിലയിലായിരുന്ന വീട്ടമ്മയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മഞ്ചേരി സി ഐ എന്‍ ബി ഷൈജുവാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കുറ്റപത്രം സമര്‍പ്പിച്ചതും. കൊല്ലപ്പെട്ട ഖദീജയുടെ സഹോദരനും മദ്രസ അദ്ധ്യാപകനുമായ കുഴിമണ്ണ മുതീരി അലി (52) ആണ് ഒന്നാം സാക്ഷി, ഖദീജയുടെ 7,9 വയസ്സ് പ്രായമുള്ള മക്കളും അയല്‍വാസികളായ മൂന്ന് പേരുമാണ് സംഭവത്തിലെ മറ്റ് ദൃക്സാക്ഷികള്‍. ആകെ 42 സാക്ഷികളില്‍ 23 പേരെ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സി വാസു കോടതി മുമ്പാകെ വിസ്തരിച്ചു. എട്ടു തൊണ്ടി മുതലുകളും 18 രേഖകളും ഹാജരാക്കി.