ആപ്പ്ജില്ല

സിപിഎമ്മിനെതിരെ സിപിഐയുടെ പടപ്പുറപ്പാട്; ഇവിടെ മുന്നണി സംവിധാനങ്ങളില്ല, എല്ലാ പാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിക്കും!!

കറുകപുത്തൂര്‍ ബ്ലോക്ക് ഡിവിഷനിലും സിപിഐക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുണ്ട്. പഞ്ചായത്തിലെ മറ്റു വാര്‍ഡുകളിലും സിപിഎമ്മുമായി സഹകരണമില്ല എന്ന നിലപാടാണ് സിപിഐക്കുള്ളത്.

Samayam Malayalam 25 Nov 2020, 3:10 pm
പാലക്കാട്: 45 വര്‍ഷത്തെ ഇടത് ഭരണ ചരിത്രമുള്ള തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ ഒരു വാര്‍ഡില്‍ മുന്നണി സംവിധാനങ്ങളുടെ പടച്ചട്ടകളൊന്നുമില്ലാതെയാണ് എല്ലാ പാര്‍ട്ടികളും മത്സരിക്കുന്നത്. സിപിഎം, സിപിഐ, കോണ്‍ഗ്രസ്, മുസ്ലീംലീഗ്, ബിജെപി പാര്‍ട്ടികളാണ് പത്താംവാര്‍ഡ് ഇട്ടോണത്ത് ഒറ്റയ്ക്ക് ഒറ്റയ്ക്ക് ജനവിധി തേടാനിറങ്ങിയത്. ഓരോ പാര്‍ട്ടിക്കും വാര്‍ഡിലെ സ്വാധീനം സ്വയം വിലയിരുത്താനുള്ള അവസരം കൂടിയാണിത്.
Samayam Malayalam cpi to fight against cpm disregarding the alliance at thirumittacode
സിപിഎമ്മിനെതിരെ സിപിഐയുടെ പടപ്പുറപ്പാട്; ഇവിടെ മുന്നണി സംവിധാനങ്ങളില്ല, എല്ലാ പാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിക്കും!!


​ഇടതുപക്ഷ സംവിധാനങ്ങളില്‍ വിള്ളല്‍

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തില്‍ സിപിഎമ്മിനോട് പൊരുതാന്‍ സിപിഐ നിലപാടെടുത്തതോടെ ഇടതുപക്ഷ സംവിധാനത്തില്‍ വിള്ളലായി. ആകെയുള്ള 18 വാര്‍ഡില്‍ 13 ഉം നിലവില്ഡ ഇടതുപക്ഷത്താണ്. നിലവിലെ ഭരണ സമിതി അധികാരത്തില്‍ വന്നതു മുതല്‍ എല്‍ഡിഎഫില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. ഇതാണിപ്പോള്‍ സിപിഎം-സിപിഐ നേര്‍ക്കുനേര്‍ മത്സരത്തില്‍ എത്തി നില്‍ക്കുന്നത്. പഞ്ചായത്തിലെ 5, 10, 11, 18 വാര്‍ഡുകളിലാണ് സിപിഐ തനിച്ച് മത്സരിക്കുന്നത്. കറുകപുത്തൂര്‍ ബ്ലോക്ക് ഡിവിഷനിലും സിപിഐക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുണ്ട്. പഞ്ചായത്തിലെ മറ്റു വാര്‍ഡുകളിലും സിപിഎമ്മുമായി സഹകരണമില്ല എന്ന നിലപാടാണ് സിപിഐക്കുള്ളത്. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും സിപിഎം സ്ഥാനാര്‍ത്ഥികളുണ്ട്.

​ലീഗും കോണ്‍ഗ്രസും മത്സര രംഗത്ത്

പഞ്ചായത്തില്‍ കോണ്‍ഗ്രസ് 14 സീറ്റിലും നാലിടത്ത് ലീഗുമാണ് മത്സരിക്കുന്നത്. പക്ഷെ ഇട്ടോണത്ത് മാത്രം ലീഗും കോണ്‍ഗ്രസും മത്സരത്തിനുണ്ട്. വാര്‍ഡിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ സമവായമാകാത്തതിനെ തുടര്‍ന്നാണ് ഘടകകക്ഷികള്‍ പരസ്പരം മത്സരിക്കാന്‍ ഇടയായത്. ലീഗിന് നല്‍കാമെന്ന് ധാരണയായ വാര്‍ഡില്‍ മുന്നണി മര്യാദ ലംഘിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നുവെന്നാണ് ലീഗ് ആരോപിക്കുന്നത്.

​മുന്നണികളുടെ ചട്ടക്കൂടില്ല

അതേസമയം തല്‍സ്ഥിതി തുടരാണ് മുന്നണി തീരുമാനമെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് മത്സരിക്കാന്‍ ഇറങ്ങിയതെന്നുമാണ് കോണ്‍ഗ്രസ് സ്ഥാന്നാര്‍ത്ഥിയുടെ വിശദീകരണം. എന്തായാലും ഇട്ടോണത്ത് മത്സരിക്കാനിറങ്ങിയവര്‍ ഇവരാണ്: ടിപി മൊയ്തീന്‍കുട്ടി(സിപിഎം), സുലൈഖ താഴത്തേതില്‍(സിപിഐ), കെഎസ് സുലൈമാന്‍(കോണ്‍ഗ്രസ്), മുസ്തഫ തങ്ങള്‍(മുസ്ലീംലീഗ്), സികെ വിശ്വംഭരന്‍(ബിജെപി). മുന്നണിയുടെ ചട്ടകൂടുകളൊന്നും നോക്കാതെ ജനങ്ങള്‍ക്ക് ആരെവേണമെങ്കിലും തെരഞ്ഞെടുക്കാം. അതാത് പാര്‍ട്ടിക്കാര്‍ക്ക് അവരുടെ പാര്‍ട്ടിക്കാര്‍ക്കു തന്നെ വോട്ടുചെയ്യാം എന്ന പ്രത്യേകതയുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്