ഷാറൂഖ് സെയ്ഫി തന്നെയാണ് പെട്രോൾ വാങ്ങിയതെന്ന് ജീവനക്കാരുടെ കൂടി സഹായത്തോടെ അന്വേഷണസംഘം സ്ഥിരീകരിച്ചു. പ്രതി പെട്രോൾ വാങ്ങാൻ എത്തിയപ്പോൾ പമ്പിലുണ്ടായിരുന്ന രണ്ടു ജീവനക്കാരികളാണ് ഷാറൂഖിനെ തിരിച്ചറിഞ്ഞത്. അരമണിക്കൂറോളം നേരം അന്വേഷണസംഘം പ്രതിയുമായി പെട്രോൾ പമ്പിൽ ചെലവഴിച്ചു. പമ്പ് മാനേജരിൽ നിന്നും ജീവനക്കാരിൽ നിന്നും അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിയെ എത്തിച്ചു.
രണ്ടാം തീയതി പുലർച്ചെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതി റെയിൽവേ സ്റ്റേഷനിൽനിന്ന് ഇറങ്ങിപ്പോകുന്നതിന്റെയും റോഡിലൂടെ നടക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഏപ്രിൽ രണ്ടിനു രാത്രി 9.30 നാണ് ഡൽഹി സ്വദേശിയായ ഷാറൂഖ് സെയ്ഫി ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ട്രെയിനിൻ്റെ ഡി വൺ കോച്ചിലെ യാത്രക്കാർക്കുമേൽ പെട്രോൾ ഒഴിച്ചു തീകൊളുത്തിയത്. സംഭവം നടക്കുന്നതിനു മുമ്പുള്ള മണിക്കൂറുകളിൽ പ്രതി ആരെയൊക്കെ കണ്ടു, എവിടെയൊക്കെ പോയി എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
പാലക്കാട് ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
പ്രതിയുമായി വളരെ ചുരുങ്ങിയ സമയം മാത്രമാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. വൻ സുരക്ഷാസന്നാഹത്തോടെയാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. ക്രൈം ബ്രാഞ്ച് എസ്പി പി വി വിക്രമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്. ഷൊർണൂർ ഡിവൈഎസ്പി പി സി ഹരിദാസ്, ഒറ്റപ്പാലം സർക്കിൾ ഇൻസ്പെക്ടർ എം സുജിത്, ഷൊർണൂർ സർക്കിൾ ഇൻസ്പെക്ടർ പി എം ഗോപകുമാർ, തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു. ആർപിഎഫ് സുരക്ഷയോടു കൂടിയാണ് പ്രതിയെ ഷൊർണൂരിൽ എത്തിച്ചത്.
Read Latest Local News and Malayalam News