പാലക്കാട്: പാതി തളര്‍ന്ന ശരീരം മറന്ന് സഹജീവികളുടെ അതിജീവനത്തിനായി പോരാടുന്ന വാസുണ്ണിയ്ക്ക് കൂട്ടിനായി ഇനി കാറുണ്ടാവും. മുപ്പത്തിയാറുവര്ഷമായി വീല്‍ച്ചെയറിലാണ് പട്ടാമ്പി പരുതൂര്‍ സ്വദേശി പട്ടാഴി വാസുണ്ണിയെന്ന അമ്പത്താറുകാരന്. വാസുണ്ണിയ്ക്ക് പ്രത്യേകം രൂപ കല്‍പ്പന ചെയ്ത കാറാണ് സഹപാഠികള്‍ സമ്മാനിക്കുന്നത്.
പരുതൂര്‍ ഹൈസ്കൂളിലെ ആദ്യ ബാച്ചുകാരുടെ ആദ്യ സംഗമത്തിലാണ് കൂട്ടുകാരന് താങ്ങാവാനുള്ള തീരുമാനമെടുത്തത്. ഗുരുനാഥന് കൂടിയായ വി ആര് അച്യുതന്‍മാഷ് പ്രിയ ശിഷ്യന് കൂട്ടുകാരുടെ സ്നേഹോപഹാരം കൈമാറി. സൈനികനാവാനായിരുന്നു വാസുണ്ണിയ്ക്ക് മോഹം. കരസേനയില്ചേരാനായി ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ ബെംഗളൂരുവിലേക്ക്
തിരിച്ചു. ആ യാത്രയാണ് വാസുണ്ണിയുടെ ജീവിതം കീഴ്മേല്‍ മറിച്ചത്.
Also Read: 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തിലെ നായിക... ഇപ്പോള്‍ നിസഹായതയുടെ വേഷമാടി വാടക വീട്ടില്‍, ജീവിതം ഇനി എങ്ങോട്ടെന്നറിയാതെ!!
വാഹനാപകടത്തില്‍ നട്ടെല്ല് തകര്‍ന്ന് അരയ്ക്കുതാഴെ ചലന ശേഷി നഷ്ടമായി. 36 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും വിധിയോട് സന്ധിചെയ്യാന്‍ വാസുണ്ണിയുടെ ഉള്ളിലെ സൈനികന് കഴിഞ്ഞില്ല. കൈകള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാവുന്ന വീല്ച്ചെയറായിരുന്നു ആശ്രയം. ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍ക്കായി നിവേദനങ്ങളും പരാതികളുമായ അധികാരകേന്ദ്രങ്ങളുടെ വരാന്തകളില്‍ വാസുണ്ണിയുടെ ചക്രക്കസേര വിശ്രമമില്ലാതെ സഞ്ചരിച്ചുകൊണ്ടിരുന്നു. പൊതുയിടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് ശക്തിപകരാന്‍ വാസുണ്ണി ഒപ്പമുണ്ടായിരുന്നു. ആള് കേരള വീല്ചെയ്യര് റൈറ്റ്സ് ഫെഡറേഷന് എന്ന ആശയത്തിന് പിന്നിലും സംഘടനയുടെ ആദ്യ പ്രസിഡന്റായ വാസുണ്ണിയായിരുന്നു.
Also Read: 'മക്കളുടെ കൊലക്കുറ്റം ഏറ്റെടുക്കാൻ നിർബന്ധിച്ചു, കേരളത്തിൽ പല അച്ഛന്മാരും ഇങ്ങനെ ചെയ്യാറുണ്ട്'; വാളയാർ അന്വേഷണോദ്യോഗസ്ഥനെതിരെ രണ്ടാനച്ഛൻ
എല്ലാ സൗഹൃദ കൂട്ടായ്മകളും പരാശ്രിതര്ക്കുകൈത്താങ്ങായി മാറ്റാനുള്ള ഓട്ടത്തിലായിരുന്നു വാസുണ്ണി. ചെറുളിയില്‍ വാസുദേവന്‍ നമ്പീശന് സ്മാരക സമിതിയുടെ തെളിമ പുരസ്കാരം വാസുണ്ണിയെത്തേടിയെത്തിയിട്ടുണ്ട്. മനോബലംകൊണ്ട് മലപോലെ വന്ന പരീക്ഷണങ്ങളെ അക്ഷോഭ്യനായി നിന്ന് നേരിട്ട പോരാളിയ്ക്ക് ബാല്യകാലത്ത് ഒപ്പം ഓടിനടന്ന സുഹൃത്തുക്കളാണ് നാലര ലക്ഷം ചെലവഴിച്ച് കാറുനല്കുന്നത്. വാസുണ്ണിയ്ക്ക് നല്കുന്ന കാര്‍ പരുതൂരിലെ എല്ലാ നിരാലംബര്ക്കുമാണെന്ന സന്തോഷത്തിലാണ് കൂട്ടുകാര്‍.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ