പാലക്കാട്: വൈകി ശക്തിപ്രാപിച്ച കാലവര്‍ഷത്തില്‍ പുഴകളും അണക്കെട്ടുകളും നിറയുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ഗായത്രി പുഴ നിറഞ്ഞൊഴുകുകയാണ്. ഇത്തവണ കാലവര്‍ഷം ആരംഭിച്ച ശേഷം ആദ്യമായാണ് ആലത്തൂര്‍ എടാംപറമ്പ് തടയണയുടെ മുകളിലുടെ ശക്തമായ ഒഴുക്കുണ്ടാകുന്നത്. പരമാവധി ശേഷിയിലേക്ക് അടുത്ത മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. മീങ്കര അണക്കെട്ടും പരമാവധി ജലനിരപ്പിലേക്ക് അടുക്കുകയാണ്. പരമാവധി സംഭരണശേഷി 156.36 മീറ്ററുള്ള ഇവിടെ 153.04 മീറ്ററാണ് നിലവിലെ ജലനിരപ്പ്.
ജില്ലയില്‍ തിങ്കളാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറില്‍ പെയ്തത് ശരാശരി 30.2 മില്ലീമീറ്റര്‍ മഴയാണ്. വ്യാഴാഴ്ച വരെ ജില്ലയില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ യെല്ലോ
അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശരാശരി 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴയാണ് ഈ ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത്.
ശക്തമായ കാറ്റിലും മഴയിലും നെന്മാറ നെല്ലിയാമ്പതി റോഡില്‍ രണ്ടിടത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടു. മരപ്പാലത്തിനും ചെറുനെല്ലിക്കുമിടയിലാണ് മരം കടപുഴകി റോഡിനു കുറുകേ വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടത്. ഇതോടെ രാവിലെ നെല്ലിയാമ്പതിയില്‍ നിന്നും 6.30ന് നെന്മാറയിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ് റോഡില്‍ കുടുങ്ങി. സ്വകാര്യ എസ്റ്റേറ്റിലെ തൊഴിലാളികളും യാത്രക്കാരും ഏറെ നേരം പരിശ്രമിച്ച് മരക്കൊമ്പും മറ്റും വെട്ടിമാറ്റിയാണ് താല്‍ക്കാലികമായി ഗതാഗതം പുന:സ്ഥാപിച്ചത്.
Also Read: മുഖംമിനുക്കി അനങ്ങന്‍മല ഇക്കോ ടൂറിസം; സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു
വിക്ടോറിയ റോഡില്‍ ഓറിയന്റല്‍ എസ്റ്റേറ്റ് ഗെയിറ്റിനു മുന്നിലുള്ള വന്മരം റോഡിനു കുറുകെ വീണാണ് രണ്ടാമത് ഗതാഗത തടസമുണ്ടായത്. വിക്ടോറിയ റോഡിലെ മരം വീണതുമൂലം അലക്സാന്‍ഡ്രിയ, പോത്തുമല, തുത്തമ്പാറ, ബ്രൂക്ക്ലാന്‍ഡ്, പകുതിപ്പാലം കെഎഫ്ഡിസി, ഓറിയന്റല്‍ എസ്റ്റേറ്റ് എന്നീ പ്രദേശങ്ങളിലേക്കുള്ള വാഹന ഗതാഗതം ഉച്ചവരെ തടസപ്പെട്ടു. ഞായറാഴ്ച രാത്രി മുതല്‍ നെല്ലിയാമ്പതി മേഖലയില്‍ ശക്തമായ കാറ്റും മഴയുമാണ്.
ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി കണ്ട്രോള് റൂം തുറന്നു. സിവില്‍ സ്റ്റേഷനിലെ അടിയന്തിര പ്രതികരണ കേന്ദ്രത്തില്‍ തുറന്ന കണ്ട്രോള് റൂമില്‍ അന്വേഷണങ്ങള്‍ക്കായി 0491-2501077എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ അടുത്ത രണ്ടാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് കണ്ട്രോള് റൂം തുറന്നത്. കൂടാതെ കൊവിഡ്, കാലവര്‍ഷം എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് എല്ലാ താലൂക്കുകളിലും കണ്ട്രോള് റൂം നിലവിലുണ്ട്.