ആപ്പ്ജില്ല

അട്ടപ്പാടിയില്‍ വായില്‍ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നിശ്ചയിക്കാനായില്ല; പരിക്കേറ്റത് തമിഴ്‌നാട്ടില്‍ നിന്നെന്ന് നിഗമനം, മയക്കുവെടി വേണ്ടിവരും

അട്ടപ്പാടിയിലെ കാട്ടാനയ്ക്ക് പരിക്കേറ്റത് തമിഴ്നാട്ടിൽ നിന്നാണെന്ന് പ്രാഥമിക നിഗമനം. കാട്ടാനയക്ക് ചികിത്സ നിശ്ചയിക്കാനായില്ല. വായിലാണ് മുറിവ്. ഇത് ഗുരുതരമാണെന്നാണ് വിലയിരുത്തല്‍.

Lipi 19 Aug 2020, 12:03 am
പാലക്കാട്: അട്ടപ്പാടിയില്‍ വായില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയ്ക്ക് ചികിത്സ നിശ്ചയിക്കാനായില്ല. വായിലെ മുറിവ് ഗുരുതരമാണെന്നാണ് വിലയിരുത്തല്‍. കീഴ്ത്താടിയില്‍ നീരിറങ്ങിയിട്ടുണ്ട്. അതിനാല്‍ ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറവാണ്. പരിക്കിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട് ചികിത്സ നല്‍കാന്‍ ആനയ്ക്ക് മയക്കുവെടി നല്‍കേണ്ടി വരും. എന്നാല്‍ ആഹാരം കഴിക്കാത്ത സാഹചര്യത്തില്‍ ആനയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവു. ബുധനാഴ്ച വെറ്ററിനറി ഡോക്ടറെത്തി തീരുമാനമെടുക്കുമെന്നാണ് വിവരം.
Samayam Malayalam വായിൽ പരിക്കേറ്റ കാട്ടാന


Also Read: കൊറോണ പോകാതെ എങ്ങിനെ ഭാവി പറയും? കൈനോട്ടക്കാര്‍ ഇനി കച്ചവടക്കാര്‍!!

വെള്ളിയാറില്‍ ഗര്‍ഭിണിയായ ആനയ്ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റതിന് സമാനമായ രീതിയിലുള്ള മുറിവുകളാണ് ഈ മോഴയാനയ്ക്കുമുള്ളത്. ഇത് എവിടെ നിന്ന് സംഭവിച്ചു എന്നും മുറിവുകളുടെ കലപ്പഴക്കവും പരിശോധനയില്‍ മാത്രമേ അറിയാനാകു. ഷോളയൂരില്‍ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന കീരിപ്പതി വനമേഖലയിലാണ് കാട്ടാന നിലയുറപ്പിച്ചിട്ടുള്ളത്. തമിഴ്‌നാട് വനമേഖലയില്‍ നിന്നാണ് കാട്ടാനയ്ക്ക് പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. തമിഴ്‌നാട് വനമേഖലയില്‍ പരിക്കേറ്റ കാട്ടാനയെ കണ്ടതായും അടിയന്തിര ചികിത്സ ലഭ്യമാക്കണമെന്നും തമിഴ്‌നാട് വനം വകുപ്പ് ഓഗസ്റ്റ് 16 ന് അറിയിച്ചതായി പറയുന്നു.

Also Read: ഓണംകൊഴുപ്പിക്കാന്‍ ലഹരി... അതിര്‍ത്തികളില്‍ എക്‌സൈസ് ജാഗ്രത!

അഗളി ഷോളയൂര്‍ പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ജനവാസമേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകള്‍ പ്രദേശത്തെ 12 ഓളം വീടുകള്‍ തകര്‍ത്തതായി നാട്ടുകാര്‍ പറയുന്നു. വീടുകള്‍ ഇടിച്ചിടുന്നതിനാല്‍ ഈ ആനയ്ക്ക് 'ബുള്‍ഡോസര്‍' എന്നാണ് ഇവിടത്തെ വിളിപ്പേര്. ആനയുടെ ആക്രമണം വര്‍ധിച്ചതോടെ റേഡിയോ കോളര്‍ ധരിപ്പിക്കാന്‍ വനം വകുപ്പ് നടപടി തുടങ്ങിയിരുന്നു. ഇതിനിടെ ആന കുറച്ചുകാലത്തേക്ക് അപ്രത്യക്ഷമായി. സംസ്ഥാനാതിര്‍ത്തിയായതിനാല്‍ തമിഴ്‌നാട് വനമേഖലയിലേക്ക് പോയിരിക്കുമെന്നാണ് കരുതുന്നത്.

Also Read: വായ തകര്‍ന്ന് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം: മുഖ്യപ്രതികള്‍ ഇപ്പോഴും വലയ്ക്ക് പുറത്ത്! അന്വേഷണ സംഘത്തിനെതിരെ ആരോപണം

തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടുകൂടി ആനക്കട്ടിക്ക് സമീപം തുവയില്‍ ആണ് ആനയെ വീണ്ടും കണ്ടത്. തൂവ ഊരിലെ ആദിവാസികളാണ് ആനയ്ക്ക് പരിക്കേറ്റിട്ടുള്ള വിവരം വനം വകുപ്പിനെ അറിയിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ആന കീരിപ്പതി വനമേഖലയിലേക്ക് എത്തിച്ചേര്‍ന്നു. ആനയുടെ വായയിലെ മുറിവില്‍ ദുരുഹതയുണ്ട്. അടുത്തകാലത്തായി 17 ആനകള്‍ കോയമ്പത്തൂര്‍ വനമേഖലയില്‍ മാത്രം ചരിഞ്ഞിട്ടുണ്ടെന്നും പറയുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ആനയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നും പരിക്കേല്‍ക്കാനുള്ള സാധ്യതയാണുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്