പാലക്കാട്: ഇടുക്കിയിൽ ജോലിക്കു പോയി കൊവിഡ് 19 രോഗം സ്ഥിരീകരിച്ച ആലത്തൂർ പെരുങ്കുളം കിഴക്കൻകാട് സ്വദേശിയായ 38-കാരന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത. ടിപ്പർ ലോറി ഡ്രൈവറായ ഇയാൾ ഇടുക്കിയിലെ ശാന്തൻപാറയിലെ ആരോഗ്യ പ്രവർത്തകരുടെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. യാതൊരു രോഗലക്ഷണങ്ങളും ഇയാൾക്കുണ്ടായിരുന്നില്ല.
ഇദ്ദേഹത്തിന് വൈറസ് ബാധിച്ചത് എവിടെ നിന്നാണെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല. പാലക്കാട് ഇയാളുടെ അച്ഛൻ, അമ്മ, ഭാര്യ, രണ്ട് മക്കൾ, ഒരു സുഹൃത്ത് (ബാർബർ ) എന്നിവരുടെ ഫലങ്ങൾ നെഗറ്റീവാണ്. ഇനിയും മൂന്ന് പേരുടെ ഫലം വരേണ്ടതുണ്ട്. ഇടുക്കിയിൽ പത്ത് പേരുടെ ഫലവും വരാനുണ്ട്. ഇക്കാര്യത്തിൽ കൃത്യമായ നിഗമനത്തിലെത്താൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ദേശീയ ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് മാർച്ച് 24 ന് രാത്രി 10.30 ന് ഇടുക്കി ശാന്തൻപാറയിൽ നിന്ന് പുറപ്പെട്ട ഇയാളും മറ്റ് രണ്ടുപേരും 25 ന് രാവിലെ 5.30ന് പുതിയങ്കം കിഴക്കൻകാടിലെത്തി. 26 ന് പുതിയങ്കം ഹെൽത്ത് സെന്ററിൽ റിപ്പോർട്ട് ചെയ്തു.
Also Read: ആശ്വാസമായി നെഗറ്റീവ് ഫലങ്ങൾ; ആലത്തൂരിൽ നിന്ന് ഭീതി ഒഴിയുന്നു
തുടർന്ന് ഏപ്രിൽ 10വരെ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞു. 11-ാം തിയതി രാവിലെ 7.30 ന് ആലത്തൂരിലെ പലചരക്ക് കടയിലും പച്ചക്കറി കടയിയും ചിക്കൻ സെന്ററിലും പോയി സാധനം വാങ്ങിയ ശേഷം സ്വാതി ജംഗ്ഷൻ വരെ നടന്നുപോയി. അവിടെ നിന്ന് ഓട്ടോയിൽ കിഴക്കൻകാടെത്തി. ഇടുക്കിയും കോട്ടയവും ഗ്രീൻ സോൺ ആയി പ്രഖ്യാപിച്ചതിനാൽ ഇയാളും കൂടെയുള്ള മൂന്നു പേരും ഏപ്രിൽ 20ന് രാവിലെ ഒമ്പതിന് കാറിൽ ഇടുക്കിയിലേക്ക് പുറപ്പെട്ടു. എൻ.എച്ച് 85-മൂന്നാർ - ബോഡിമെട്ട് നിർമ്മാണ കരാറെടുത്ത എറണാകുളത്തെ ഗ്രീൻവർത്ത് കമ്പനിയുടെ തൊഴിലാളികളായിരുന്നു ഇവർ.
ഇടുക്കി ശാന്തൻപാറയിൽ എത്തിയ അടുത്ത ദിവസം ജോലിക്കു കയറിയ ഇയാളെയും സംഘത്തെയും 25 ന് ഉച്ചയ്ക്ക് 12.30ന് ചിത്തിരപുരം ഹെൽത്ത് സെന്ററിലെത്തിച്ച് പരിശോധിച്ചു. യാതൊരു വിധ രോഗലക്ഷണങ്ങളോ ഇയാൾക്കോ സംഘത്തിനോ ഉണ്ടായിരുന്നില്ല. 27 ന് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചപ്പോഴും ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടു ദിവസമായിട്ടും ഇപ്പോഴും രോഗലക്ഷണങ്ങൾ ഉണ്ടാകാത്തത് ആരോഗ്യ പ്രവർത്തകരെ അത്ഭുതപ്പെടുത്തുകയാണ്. ഇടുക്കിയിൽ ഇയാളുടെ കൂടെ ജോലി ചെയ്യുന്ന പത്തോളം പേർ ശാന്തൻപാറ പുത്തടിയിലെ വീട്ടിൽ ഇപ്പോഴും നിരീക്ഷണത്തിലാണ്.