പാലക്കാട്: സ്‌കൂള്‍ കലോത്സവങ്ങളും പൂരാഘോഷങ്ങളുമായി ഒരു വേദിയില്‍ നിന്ന് മറ്റൊരു വേദിയിലേക്ക് ഇടതടവില്ലാതെ ഓടിയിരുന്ന കാലം. ഇത്തവണയത് കൊവിഡും ലോക് ഡൗണും കൊണ്ട് പോയതോടെ മേക്കപ്പ് കലാകാരന്‍മാരുടെ ജീവിത ചമയങ്ങൾക്ക് നിറം മങ്ങി. ആഘോഷങ്ങള്‍ക്കും സ്‌കൂള്‍ കലോല്‍സവങ്ങള്‍ക്കും വസ്ത്രാലങ്കാരങ്ങളും മേക്കപ്പുമായി ഉപജീവനം നടത്തുന്ന 40 ഓളം കലാകാരന്‍മാരാണ് നടനമെന്ന പേരില്‍ അമ്പലപ്പാറയിലുള്ളത്. അവരുടെയും കുടുംബങ്ങളുടെയും ജീവിതമാണ് വഴിമുട്ടിയത്. ഇവരോടൊപ്പം തന്നെ പത്തോളം വാഹനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഡ്രൈവര്‍മാര്‍ക്കും വസ്ത്രങ്ങളുടെ തുന്നല്‍പ്പണി ചെയ്തിരുന്ന ആറോളം ടൈലര്‍മാര്‍ക്കും പ്രതിസന്ധിയായി.
ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിരക്കളി, നാടകം, ഒപ്പന, മൈം, മാര്‍ഗംകളി തുടങ്ങി നൃത്തനൃത്യേതര പരിപാടികളുടെ വസ്ത്രാലങ്കാരവും മേക്കപ്പും മറ്റ് അനുബന്ധ വസ്തുക്കളും പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലായി കലാകാരന്‍മാര്‍ക്ക് ഒരുക്കി കൊടുത്തിരുന്നത് ഇവരാണ്. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലമായിരുന്നു ഇവരുടെ ആദ്യ സീസണ്‍. 80 സ്‌കൂള്‍ കലോല്‍സവങ്ങളും 20 അരങ്ങേറ്റങ്ങളുമാണ് ഈ സീസണില്‍ നഷ്ടമായത്. ഈ മാസം മുതല്‍ അടുത്ത സീസണും ആരംഭിക്കാനിരിക്കെ അതും കൊവിഡ് വ്യാധിയില്‍ മുടങ്ങിമെന്നുറപ്പായി. ഉപജില്ല, ജില്ലാ കലോത്സവങ്ങളാണ് ഇപ്പോള്‍ നടക്കാറുള്ളത്. സ്‌കൂളുകള്‍ ഇല്ലാതായതോടെ അതും വാര്‍ഷികാഘോഷങ്ങളും ക്ഷേത്രങ്ങളിലെ നൃത്തപരിപാടികളും നടക്കില്ല.
Also Read: ജവാന്‍റെ ജീവന്‍ രക്ഷിക്കാനായി നല്‍കിയത് വലത് കൈ... അതേ ജവാന്‍റെ കൈപിടിച്ച് കേരളത്തിന്‍റെ മരുമകളായി, ഇപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി, അമ്പരപ്പിക്കും ജീവിത കഥ
250 വേദികളില്‍ ഒരേസമയം ഏകദേശം 800 കലാകാരന്‍മാര്‍ക്ക് അണിയാനുള്ള വസ്ത്രങ്ങളും മേക്കപ്പ് വസ്തുക്കളുമാണ് ഇവരുടെ പക്കലുള്ളത്. ലക്ഷങ്ങള്‍ വില പിടിപ്പുള്ള ഇത്തരം സാധനങ്ങള്‍ ഇപ്പോള്‍ പൊടിയും മാറാലയും പിടിച്ചു കിടപ്പാണ്. രണ്ടു മുറികള്‍ വാടകക്കെടുത്താണ് സാധനങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. വരുമാനം നിലച്ചതിന് പുറമെ ഇതിന്റെ വാടകയും വൈദ്യുതി ചാര്‍ജും സൂക്ഷിപ്പും ബാധ്യതയായി.
പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ