ആപ്പ്ജില്ല

മൃതദേഹം കുഴിച്ചുമൂടാൻ അനന്തകുമാർ കാത്തിരുന്നത് 14 മണിക്കൂർ; വസ്ത്രങ്ങളും മൊബൈലും കാട്ടിലെറിഞ്ഞു, മൺവെട്ടി സൂക്ഷിച്ചത് ഫ്രിഡ്ജിൽ

പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ച യുവാക്കളുടെ മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിക്കാൻ പ്രതി നടത്തിയത് ആസൂത്രിത നീക്കം. അമ്പലപ്പറമ്പ് വീട്ടിൽ ജെ അനന്തകുമാർ ആണ് യുവാക്കളുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടുകയും തെളിവ് നശിപ്പിക്കുകയും ചെയ്തത്.

Authored byദീപു ദിവാകരൻ | Samayam Malayalam 28 Sept 2023, 12:57 pm

ഹൈലൈറ്റ്:

  • മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിക്കാൻ പ്രതി നടത്തിയത് ആസൂത്രിത നീക്കം.
  • 14 മണിക്കൂറോളം നേരം കാത്തിരുന്ന ശേഷം രാത്രി 10 മണിയോടെ മൃതദേഹവും കുഴിച്ചുമൂടി.
  • പ്രതി അനന്തകുമാർ കുറ്റം സമ്മതിച്ചത് വിശദമായ ചോദ്യംചെയ്യലിൽ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam പാലക്കാട് മൃതദേഹം കേസ്
പ്രതി അനന്തകുമാർ, മരിച്ച ഷിജിത്ത്, സതീഷ്.
പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ച യുവാക്കളുടെ മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിക്കാൻ പ്രതി നടത്തിയത് ആസൂത്രിത നീക്കം. 14 മണിക്കൂറോളം നേരം കാത്തിരുന്ന ശേഷം രാത്രി 10 മണിയോടെയാണ് രണ്ട് മൃതദേഹവും കുഴിച്ചുമൂടിയത്. ശേഷം മൃതദേഹങ്ങളിൽനിന്ന് അഴിച്ചുമാറ്റിയ വസ്ത്രങ്ങളും ചെരിപ്പും കൂടാതെ, മൊബൈൽ ഫോണുകളും പന്നിക്കെണിക്കായി ഉപയോഗിച്ച ഇരുമ്പുകമ്പികളും മലമ്പുഴ ഇടതു കനാലിന്റെ കരിങ്കരപ്പുള്ളി ഭാഗത്തെ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. കുഴിയെടുക്കാൻ ഉപയോഗിച്ച മൺവെട്ടി പ്രതിയുടെ കൃഷിയിടത്തിലെ പഴയ ഫ്രിഡ്ജിലാണ് ഒളിപ്പിച്ചത്.
കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേകുന്നം ഷിജിത്ത് (22), പുതുശ്ശേരി കാളാണ്ടിത്തറയിൽ സതീഷ് (22) എന്നിവരെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ കസബ പോലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഷോക്കേറ്റ് മരിച്ചെന്നും മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്നുമുള്ള വിവരം പുറത്തുവരുന്നത്. ഇരുവരുടെയും മൃതദേഹം കണ്ടെത്തിയ സ്ഥലത്തിൻ്റെ ഉടമയായ അമ്പലപ്പറമ്പ് വീട്ടിൽ ജെ അനന്തകുമാർ (52) ആണ് കേസിലെ പ്രതി.


കൃഷി നശിപ്പിക്കാനിറങ്ങുന്ന കാട്ടുപന്നിയെ കുടുക്കാനായി അന്തകുമാർ പാടത്ത് വെച്ചിരുന്ന വൈദ്യുതക്കെണിയിൽനിന്ന് ഷോക്കേറ്റാണ് ഷിജിത്തും സതീഷും തിങ്കളാഴ്ച രാവിലെ മരണപ്പെടുന്നത്. പന്നി കെണിയിൽ കുടുങ്ങിയോയെന്ന് അറിയാനായി തിങ്കളാഴ്ച രാവിലെ അനന്തകുമാർ പാടത്ത് എത്തിയപ്പോഴാണ് ഇരുവരും മരിച്ചു കിടക്കുന്നത് കണ്ടത്. തുടർന്ന്, വൈദ്യുതി വിച്ഛേദിച്ചു വീട്ടിലേക്കു മടങ്ങിയ അനന്തകുമാർ പാടത്ത് കിടന്ന മൃതദേഹങ്ങൾ മറ്റാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് അറിയാൻ തുടർച്ചയായെത്തി നിരീക്ഷിച്ചു.

തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് മൃതദേഹങ്ങൾ കുഴിച്ചുമൂടാനായി പ്രതി കൃഷിയിടത്തിലെത്തിയത്. തുടർന്ന്, മൃതദേഹങ്ങളിൽനിന്ന് വസ്ത്രങ്ങൾ നീക്കം ചെയ്ത് വയറുകീറി. 25 മീറ്ററോളം മാറി കുഴിയെടുത്ത ശേഷം മൃതദേഹങ്ങൾ അതിലേക്കു ചവിട്ടിത്താഴ്ത്തുകയും മണ്ണിട്ട് മൂടുകയുമായിരുന്നു.

70 സെൻ്റിമീറ്റർ താഴ്ചയിൽ കുഴിയെടുത്തു, രണ്ടു മൃതദേഹങ്ങളുടെയും വയറുകീറി അനന്തൻ; പാലക്കാട് കരിങ്കരപ്പുള്ളിയിൽ സംഭവിച്ചത് ഇങ്ങനെ
ചൊവ്വാഴ്ച രാവിലെയാണ് തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടത്തിയത്. യുവാക്കളുടെ വസ്ത്രം, ചെരുപ്പ്, മൊബൈൽ ഫോൺ, പന്നിക്കെണിക്കായി ഉപയോഗിച്ച ഇരുമ്പുകമ്പികൾ എന്നിവ മലമ്പുഴ ഇടതു കനാലിന്റെ കരിങ്കരപ്പുള്ളി ഭാഗത്തെ വിവിധ ഭാഗങ്ങളിലായി വലിച്ചെറിഞ്ഞു. യുവാക്കൾക്കായി വ്യാപക അന്വേഷണം നടക്കുമ്പോഴും പ്രതി ഭാവഭേദമില്ലാതെ ജോലികൾ തുടർന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിൻ്റെ ഉടമയെന്ന നിലയിൽ അനന്തകുമാറിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്.

മൃതദേഹങ്ങൾ കാണാതായ യുവാക്കളുടേത് തന്നെ; കുഴിച്ചുമൂടിയത് വയറുകീറി, മരണം ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം
ബുധനാഴ്ച പോലീസ് പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ കാട്ടിൽനിന്ന് യുവാക്കളിൽ ഒരാളുടെ മൊബൈൽ ഫോൺ കണ്ടെത്തി. എസി മെക്കാനിക്കായ അനന്തകുമാർ തൻ്റെ വൈദഗ്ധ്യം ഉപയോഗിച്ച് ഒരുക്കിയ പന്നിക്കെണി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. അതേസമയം മൃതദേഹങ്ങൾ കുഴിച്ചുമൂടാനും തെളിവ് നശിപ്പിക്കാനും ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്.

പാലക്കാട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്