പാലക്കാട്(Palakkad): പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുതലമട സ്വദേശി ഷാജഹാന്റെ മൊഴിയിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഷാജഹാനാണ് ഗോവിന്ദാപുരത്തെ ആലയില്‍ നിന്നും ആക്രമണത്തിന് ഉപയോഗിച്ച വാള് പണിത് വാങ്ങിയത്. ഇയാളെ വിവിധ ഇടങ്ങളിലെത്തിച്ച് പോലീസ് തെളിവ് ശേഖരിക്കുകയാണ്. കാടുവെട്ടിത്തെളിക്കാനുള്ള നീളം കൂടിയ വാള് വേണമെന്നായിരുന്നു ആലയില്‍ ഇയാള്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന.
ഈ വാള് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ ലഭിച്ച ശേഷമെ ഇക്കാര്യത്തില്‍ അന്തിമ നിഗമനത്തില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളു. ഷാജഹാന് ഉള്‍പ്പെടെ 5 പേരാണ് സഞ്ജിത്ത് വധക്കേസില്‍ ഇതുവരെ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന ഒരു മൗലവി ഉള്‍പ്പെടെ നാലുപേരുടെ ലുക്ക് ഔട്ട് നോട്ടീസും പോലീസ് പുറത്തുവിട്ടു. ഇവരെകുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്നാണ് ആവശ്യം.
കൊലയാളി സംഘത്തിന് കാര്‍ ഏര്‍പ്പാടാക്കി നല്കിയ കൊല്ലങ്കോട് കാമ്പ്രത്ത് ചള്ള പുളിയന്തോണി നസീറി (36)നെ കഴിഞ്ഞ ദിവസം അന്വേഷണസംഘം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലാണ് കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ എത്തിച്ചു നല്‍കിയത് ഷാജഹാനാണെന്ന് വ്യക്തമായത്. നസീറിൻറെ പരിചയക്കാരനും നാട്ടുകാരനുമാണ് ഷാജഹാന്
Topic: Sanjith case, Palakkad, RSS worker sanjith