പാലക്കാട്: ടൊയോട്ട ഇന്നോവ കാറിന് പുറകിൽ പ്രത്യേകം പണി തീർത്ത രഹസ്യ അറ പോലീസ് തുറന്ന് പരിശോധിച്ചപ്പോൾ 17 കിലോ കഞ്ചാവ്. കാറിൽ ഉണ്ടായിരുന്ന രണ്ടു പേരെ അറസ്റ്റ് ചെയ്തു. വാളയാർ പാമ്പൻ പള്ളം ടോൾ പ്ലാസയിൽ ശനിയാഴ്ച രാത്രി പാലക്കാട് ലഹരി വിരുദ്ധ സ്ക്വാഡും വാളയാർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇന്നോവ കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് സംസ്ഥാനത്തേക്ക് കടത്തിയ 17.260 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആര് വിശ്വനാഥിന്റെ നിർദ്ദേശത്തെത്തുടർന്ന് പാലക്കാട് നർക്കോട്ടിക് സെൽ ഡിവൈഎസ്പി സിഡി ശ്രീനിവാസിൻറെ മേൽനോട്ടത്തിൽ വാളയാർ സബ് ഇൻസ്പക്ടർ രാജേഷ്, എഎസ്ഐ ജയകുമാർ, എസ്സിപിഒ വിനോദ് കൃഷ്ണൻ, സിപിഒമാരായ സുജിത്ത്, സനൽ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ടിആര്‍ സുനിൽ കുമാർ റഹിം മുത്തു , സൂരജ് ബാബു, കെ അഹമ്മദ് കബീർ, എസ് ഷനോസ്, എസ് ഷമീർ , ടിഐ ഷെമീർ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കെപി സഹദ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.
മിഷൻ ഡാഡ് ഓപ്പറേഷൻറെ ഭാഗമായി ജില്ലയിൽ ഉടനീളം വ്യാപക പരിശോധനയാണ് നടന്നു വരുന്നത്. മലമ്പുഴ പോലീസ് കഴിഞ്ഞ ദിവസം മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തേക്ക് വൻ തോതിൽ ലഹരി വസ്തുക്കളും മയക്കുമരുന്നും എത്തുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് പരിശോധന ഊർജിതമാക്കിയിട്ടുള്ളത്.