പാലക്കാട്: കൊവിഡ് കാലത്ത് മരിച്ചാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകിട്ടാൻ വൈകുമെന്ന് സൂചിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം പാലക്കാട് ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട പരാതി വ്യക്തമാക്കുന്നത്. ജില്ല ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെ തുടർന്ന് മരിച്ചയാളുടെ മൃതദേഹം ആറ് ദിവസമായിട്ടും ബന്ധുക്കൾക്ക് വിട്ടു കിട്ടിയില്ലെന്നാണ് മന്ത്രിക്കു മുമ്പാകെ എത്തിയ പരാതി. തരൂർ കുറുപ്പത്തുകാട് വെള്ളപ്പന്റെ ഭാര്യ കുഞ്ചി (61) ആണ് ഞായറാഴ്ച്ച ഉച്ചയോടെ മരിച്ചത്.
പ്രായാധിക്യ രോഗങ്ങൾ കൂടിയതതിനാൽ ഞായറാഴ്ച രാവിലെ 11.45 ന് ഇവരെ ആലത്തൂർ താലൂക്കാശുപത്രിയിൽ ബന്ധുക്കൾ കൊണ്ടു വന്നിരുന്നു. തുടർ ചികിത്സയ്ക്കായി ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഇവർ മരിച്ചു. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റുകയും ചെയ്തു. ഇവരുടെ സ്രവം പരിശോധനയ്ക്ക് എടുത്തിട്ടുണ്ടെന്നും റിസൾട്ട് വന്നതിനു ശേഷമേ മൃതദേഹം പോസ്റ്റുമാർട്ടം ചെയ്യുകയുള്ളൂയെന്നുമാണ് ആശുപത്രി അധികൃതർ പറഞ്ഞത്.
Also Read: ആശ്വാസമായി നെഗറ്റീവ് ഫലങ്ങൾ; ആലത്തൂരിൽ നിന്ന് ഭീതി ഒഴിയുന്നു
വ്യാഴാഴ്ച്ച ഉച്ചയോടെ ബന്ധുക്കൾ ജില്ലാ ആശുപത്രിയിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് മോർച്ചറിയിൽ നിന്നും സ്രവം പരിശോധനയ്ക്കെടുത്ത രണ്ട് പേരുടേത് തൃശൂർ ലാബിലേക്ക് അയക്കാൻ മറന്നതായി അധികൃതർ പറഞ്ഞത്. ഇതേ തുടർന്ന് ബന്ധുക്കൾ മന്ത്രി എ.കെ ബാലന് പരാതി നൽകി. സംഭവത്തെ കുറിച്ച് മന്ത്രി ജില്ല ആശുപത്രി സൂപ്രണ്ടിനോടും ഡി.എം.ഒ യോടും റിപ്പോർട്ട് തേടി. കൊവിഡ് മൂലം അങ്ങേയറ്റം കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർ ജോലി ചെയ്യുന്നതിനിടയിലാണ് ഇത്തരമൊരു അനാസ്ഥ സംഭവിച്ചത്.