പാലക്കാട്(Palakkad): മാർഗഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാട് പൂരമെന്ന ഒറ്റവരി പാട്ടുകൊണ്ട് മലയാളികൾ നെഞ്ചേറ്റിയ മണ്ണാർക്കാട് പൂരത്തിന് കൊടിയേറി. ഉദയർകുന്ന് ഭഗവതിക്ഷേത്രത്തിൽ പൂരത്തിന് തന്ത്രി പന്തലക്കോടത്ത് ശങ്കര നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന കൊടിയേറ്റത്തിന് നിരവധി പേരാണ് എത്തിയത്.
കൊവിഡ് മൂലം ചെട്ടിവേല ചടങ്ങുകൾ മാത്രമായിട്ടാണ് നടത്തുന്നത്. ചെട്ടിവേല ദിവസമായ മാർച്ച് 17ന് സ്ഥാനീയ ചെട്ടിയാന്മാരെ ആദരിച്ച് ആനയിക്കും. കൊവിഡ് മഹാമാരിയെ തുടർന്ന് സർക്കാർ പ്രോട്ടോകോൾ അനുസരിച്ച് ദേശവേലകൾ ഒഴിവാക്കിയിട്ടുണ്ട്. മതേതര മണ്ണാർക്കാടിൻറെ പെരുമയോടെ ചെട്ടി വേല ക്ഷേത്രത്തി 21 പ്രദക്ഷിണത്തോടെ ഈ വർഷത്തെ പൂരത്തിന് സമാപനമാകും. പൂരാഘോഷ കമ്മിറ്റിയുടെ ദീർഘകാല ഭാരവാഹിയും, സമൂഹത്തിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന അശ്വതി നാരായണന്റെ സ്മരണാർത്ഥമുള്ള ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകും.
പൂരാഘോഷ വേളയിൽ പ്രൊഫഷണൽ ക്യാമറയിൽ പകർത്തിയെടുക്കുന്ന മികച്ച പൂരക്കാഴ്ചകൾക്ക് പതിനായിരം രൂപയും, മൊബൈൽ ഫോണിൽ പകർത്തിയ ചിത്രങ്ങൾക്ക് 5000 രൂപയുമാണ് സമ്മാനം. അക്ഷരാർത്ഥത്തിൽ മണ്ണാർക്കാട് പൂരത്തിരക്കിലേക്കും ആഘോഷങ്ങളിലേക്കും കടന്നു കഴിഞ്ഞു.
Topic: Palakkad, Mannarkkad Pooram, Cheriyarattu