പാലക്കാട്: സിക്കിമിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂർ ചെങ്ങണിയൂർകാവ് സ്വദേശി വൈശാഖിനാണ് ജീവൻ നഷ്ടമായത്. ചെങ്ങണിയൂർക്കാവ് സ്വദേശി സഹദേവന്റെ മകനാണ് വൈശാഖ്. 4 വർഷം മുമ്പാണ് 26കാരനായ വൈശാഖ് സൈന്യത്തിൽ ചേരുന്നത്. അവധിക്ക് നാട്ടിലെത്തിയ വൈശാഖ് കഴിഞ്ഞ ഒക്ടോബറിലാണ് തിരികെ പോയത്.
സിക്കിമിൽ സൈനിക ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് 16 സൈനികർക്കാണ് ജീവൻ നഷ്ടമായത്. ചാറ്റനിൽ നിന്ന് താങ്യുവിലേക്ക് പോവുകയായിരുന്ന 3 വാഹനങ്ങളിലൊന്നാണ് അപകടത്തിൽപ്പെട്ടത്. സേമ മേഖലയിലെ അപകടകരമായ വളവ് തിരിയുന്നതിനിടെ ട്രക്ക് തെന്നിമാറി താഴേക്ക് പതിക്കുകയായിരുന്നു. വാഹനം പൂർണമായി തകർന്നു. 20 പേരായിരുന്നു ട്രക്കിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ നാല് പേർ ചികിത്സയിലാണെന്നാണ് വിവരം. സെമ 3 പ്രദേശത്ത് രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ചാറ്റനിൽ നിന്നും 15 കിലോമീറ്റർ അകലെയുളള മേഖലയാണ് സെമ 3. അതിർത്തി പോസ്റ്റുകളിലേക്കുളള യാത്രയ്‌ക്കിടെയാണ് അപകടം. മൂന്ന് വാഹനങ്ങളിലായിരുന്നു സംഘം യാത്ര തിരിച്ചത്. ഇതിൽ ഒരു വാഹനമാണ് അപകടത്തിൽപെട്ടത്. അപകടസ്ഥലത്ത് നിന്നും പുറത്തെടുത്ത മൃതദേഹങ്ങൾ ഗാങ്‌ടോക്കിലെ എസ്ടിഎൻഎം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അപകടത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ദു:ഖം രേഖപ്പെടുത്തി. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റ സൈനികർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Also Read:
സിക്കിമിൽ ആർമി ട്രക്ക് അപകടത്തിൽപ്പെട്ട് വൻ ദുരന്തം; 16 സൈനികർ മരിച്ചുRead Latest
National News and
Malayalam News