പാലക്കാട്: ലോക്ക് ഡൗൺ കഴിഞ്ഞ് സ്വകാര്യ ബസുകൾ സർവീസ് ആരംഭിച്ചാലും ജീവനക്കാരുടെ ജീവിതപ്രതിസന്ധി മറികടക്കാൻ കുറച്ച് സമയമെടുക്കും. ദിവസക്കൂലികൊണ്ട് ജീവിക്കുന്ന കണ്ടക്ടർ, ഡ്രൈവർ, ക്ലീനർ തുടങ്ങിയവർ കോറോണക്കാലത്ത് കുടുംബം പോറ്റാൻ പെടാപ്പാടുപെടുകയാണ്. കേന്ദ്ര സർക്കാർ അനുവദിച്ച ഇളവുകളിൽ പൊതുഗതാഗതം ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ തീരുമാനത്തിനായി മെയ് മൂന്നുവരെ കാത്തിരിക്കണം.
പാലക്കാട് ജില്ലയിൽ 1200 പ്രൈവറ്റ് ബസുകളിലായി 6000 തൊഴിലാളികളുണ്ട്. ലോക്ക് ഡൗൺ കാലത്ത് ക്ഷേമനിധി ബോർഡിൽ നിന്ന് 5000 രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തുക ഇതുവരെ കൈയ്യിലെത്തിയിട്ടില്ല. ക്ഷേമനിധി ബോർഡിൽ നിന്ന് നൽകുന്ന തുക നിക്ഷേപം പിൻവലിക്കുമ്പോൾ തിരികെ പിടിക്കുകയും ചെയ്യും. ജില്ലയിൽ 70 ശതമാനം തൊഴിലാളികൾ ബോർഡിൽ അംഗങ്ങളാണ്, ബാക്കിയുള്ളവർക്ക് ആ പ്രതീക്ഷയും ഇല്ല.
Also Read: പാലക്കാട് ചുട്ടു പഴുക്കുന്നു!! ചൂട് വീണ്ടും 41 ഡിഗ്രിയിൽ
മാർച്ച് രണ്ടാംവാരം മുതൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ തൊഴിലാളികളുടെ വരുമാനം കുറഞ്ഞിരുന്നു. സാധാരണ ഒരു ബസിന്റെ പ്രതിദിന കളക്ഷൻ 8000 മുതൽ 12,000 രൂപ വരെയാണ്. മാർച്ച് രണ്ടാംവാരം ഇത് 4000 മുതൽ 6000 രൂപയായി കുറഞ്ഞിരുന്നു. തുടർന്ന് പലയിടത്തും ബസുകൾ ഓട്ടം നിർത്തുകയും ചെയ്തു. ലോക്ക് ഡൗൺ അവസാനിച്ചാലും സർക്കാർ നിർദേശപ്രകാരം ബസുകൾ നിരത്തിലിറക്കാൻ ഏറെ പ്രയാസമാണെന്നാണ് ബസുടമകൾ പറയുന്നത്.
15 - 20 പേരെ മാത്രം കയറ്റി സർവീസ് നടത്തിയാൽ എണ്ണക്കാശുപോലും കിട്ടില്ല. നിർദ്ദേശങ്ങൾ പുനപരിശോധിക്കുക അല്ലെങ്കിൽ ബസ് ചാർജ് വർധിപ്പിക്കുക എന്നാണ് ബസുടമകളുടെ ആവശ്യം.ജില്ലയിലെ 70 ശതമാനം ബസുകളും സ്റ്റാന്ഡുകൾ, മൈതാനം, റോഡരികുകൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിലാണ് നിർത്തിയിട്ടിരിക്കുന്നത്. 30 ശതമാനം ബസുകൾ ഉടമകളുടെ വീടുകളിലും മറ്റും ഷെഡുകളിലുമായി നിർത്തിയിട്ടിട്ടുണ്ട്.
പല ബസുകളുടെയും ബാറ്ററികൾ പഴക്കം ചെന്നതിനാൽ നിലവിൽ സ്റ്റാർട്ട് ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയാണ്. കേടായ ബാറ്ററികളെല്ലാം മാറ്റി പുതിയ ബാറ്ററി സ്ഥാപിക്കേണ്ടി വരും. ബാറ്ററി, എൻജിൻ, ടയർ എന്നിവ നന്നാക്കി ബസുകൾ നിരത്തിലിറക്കാൻ ശരാശരി 20,000 രൂപയോളം ചെലവുവരുമെന്നാണ് ബസുടമകളുടെ വാദം.
Also Read: ആശ്വാസം; പാലക്കാട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നു