ആപ്പ്ജില്ല

വൈദ്യുതി മോഷ്ടിച്ചൊരുക്കിയ കെണി, കുടുങ്ങിയത് 21 കാരൻ! കേസിൽ നിർണായകമായത് യുവാവിൻ്റെ ചെരുപ്പുകൾ, പ്രതികളെ കുടുക്കി പോലീസ്

യുവാവിൻ്റെ ദുരൂഹ മരണത്തിൽ നാലുപേരെ പോലീസ് പിടികൂടി.

Samayam Malayalam 23 Nov 2020, 9:06 pm
വടക്കഞ്ചേരി: പാട്ടോലയില്‍ റബര്‍തോട്ടത്തില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. പുതുക്കോട് അപ്പക്കാട് യാക്കൂബിന്റെ മകന്‍ അജ്മല്‍ (21) നെയാണ് പാട്ടോല ശ്മശാനത്തിന് സമീപം റബര്‍തോട്ടത്തിലെ വെള്ളച്ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റു‌മോര്‍ട്ടത്തില്‍ മരണകാരണം ഇലക്ട്രിക് ഷോക്കേറ്റതാണെന്ന് വ്യക്തമായിരുന്നു. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ വടക്കഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ആലത്തൂര്‍ ഡിവൈഎസ്പി കെ എം ദേവസ്യ, വടക്കഞ്ചേരി ഇന്‍സ്‌പെക്ടര്‍ ബി സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
Samayam Malayalam police arrested four in the death of young man at pattola of palakkad
വൈദ്യുതി മോഷ്ടിച്ചൊരുക്കിയ കെണി, കുടുങ്ങിയത് 21 കാരൻ! കേസിൽ നിർണായകമായത് യുവാവിൻ്റെ ചെരുപ്പുകൾ, പ്രതികളെ കുടുക്കി പോലീസ്



​ദുരൂഹത മറനീക്കിയത് ഇങ്ങനെ...

മൃതദേഹം കിടന്നിരുന്നതിന് കിലോമീറ്റര്‍ അകലെയുള്ള തെങ്ങിന്‍ തോപ്പില്‍ നിന്നാണ് അജ്മലിന്റ ചെരുപ്പുകള്‍ കണ്ടെത്തിയത്. അതോടെ പരിസര പ്രദേശത്തുള്ള മുന്‍കുറ്റവാളികളെയും, ലഹരി മാഫിയാ സംഘങ്ങളെയും, ഇലട്രിക് ഷോക്ക് വെച്ച് കാട്ടുമൃഗങ്ങളെ പിടിക്കുന്നവരേയും കേന്ദ്രീകരിച്ച് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് കേസിലെ ദുരൂഹത മറനീക്കിയത്.

​നാല് പേർ അറസ്റ്റിൽ

കേസിലെ പ്രതികളായ പുതുക്കോട് തച്ചനടി ചെറുക്കാഞ്ഞിരക്കോട് രതീഷ് എന്ന പൊന്നുച്ചാമി (37), പുതുക്കോട് കുന്ന് തെരുവ് അബ്ദുള്‍ റഹ്മാന്‍ എന്ന ആപ്പി (19), പുതുക്കോട് അപ്പക്കാട് അന്‍ഷാദ് (20), പുതുക്കോട് അപ്പക്കാട് ഷാഹുല്‍ ഹമീദ് എന്ന ഷാഹുല്‍ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഒരു കൗമാരക്കാരൻ ഉൾപ്പെട്ടതായുള്ള വിവരവും പുറത്തുവരുന്നുണ്ട്.

​വൈദ്യുതി മോഷ്ടിച്ച് ഒരുക്കിയ കെണി, കുടുങ്ങിയത് യുവാവ്!

പ്രതി രതീഷിന്റെ വീടിന് പിന്‍വശം വയലില്‍ കാട്ടുമൃഗങ്ങളെ പിടിക്കുവാന്‍ പ്രതികള്‍ ഇലക്ട്രിക് ലൈനില്‍ നിന്നും കമ്പി കൊളുത്തി വൈദ്യുതി മോഷ്ടിച്ച് കെണി ഒരുക്കിയിരുന്നു. രാത്രി അതുവഴി വന്ന അജ്മല്‍ ഇലക്ട്രിക് കെണിയില്‍ കുടുങ്ങിയാണ് മരണപ്പെട്ടത്. പുലര്‍ച്ചെ 3 മണിക്ക് കെണിയില്‍ കാട്ടുപന്നി അകപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ സ്ഥലത്തെത്തിയ പ്രതികള്‍ മൃതദേഹം കാണുകയും തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം രതീഷിന്റെ പെട്ടി ഓട്ടോയില്‍ കയറി രണ്ട് കിലോമീറ്റര്‍ അകലെ കൊണ്ടുപോയി തള്ളുകയായിരുന്നു.

​മൃതദേഹം കടത്താൻ ഉപയോഗിച്ച വാഹനം പിടിച്ചെടുത്തു

പ്രതികളെ സംഭവസ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയ പോലീസ് ഇലക്ട്രിക് കെണിയൊരുക്കാന്‍ ഉപയോഗിച്ച സാമഗ്രികള്‍, മൃതദേഹം കടത്തിക്കൊണ്ടു പോകുവാന്‍ ഉപയോഗിച്ച വാഹനം എന്നിവ പിടിച്ചെടുത്തു. ഫോറന്‍സിക് വിദഗ്ദര്‍, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. പിടിയിലായ രതീഷ് ഇരുപതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പാലക്കാട് ജില്ലാ പോലീസ് മേധാവി സുജിത്ദാസിന്റെ നിര്‍ദേശാനുസരണം ആലത്തൂര്‍ ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്