പാലക്കാട്: ഏപ്രില്‍ ഒന്നു മുതല്‍ സൗജന്യ അരി കിട്ടുമെന്നറിഞ്ഞ് കടുത്ത ചൂടിനെ അവഗണിച്ച് റേഷന്‍ കടകളിലെത്തിയവര്‍ വരി നിന്നത് ബാക്കിയായി. ഓരോ റേഷന്‍ കടയിലും മതിയായ അളവില്‍ വിതരണം ചെയ്യുന്നതിന് അരി എത്തിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചപറ്റി. അതിനാല്‍ ആദ്യദിവസം മുതല്‍ തന്നെ റേഷന്‍കടകളിലെത്തിയ മുഴുവന്‍ പേര്‍ക്കും അരി നല്കാന് കഴിഞ്ഞില്ല.
Also Read: കാവലായി കരുതലായി 'ഒപ്പമുണ്ട് പോലീസ്', പോലീസ് സേനയുടെ പുതിയ പദ്ധതി ശ്രദ്ധേയമാകുന്നു!
പാലക്കാട് താലൂക്കില്‍ 170 റേഷന്‍ കടകളാണുള്ളത്. ഇതില്‍ 70 ശതമാനം കടകളിലും അരി തീര്‍ന്നു. കഴിഞ്ഞമാസം 24, 25 തിയതികളിലായെത്തിച്ച അരിയാണ് ഇന്നലെ വിതരണം നടത്തിയത്. 18-20 ക്വിന്റല്‍ അരിയാണ് മിക്കകടകളിലും എത്തിച്ചിരുന്നത്. ഇത് ഒറ്റ ദിവസം കൊടുക്കാന്‍ പോലും തികഞ്ഞില്ല. ഇന്നലെ തീര്‍ന്ന കടകളില്‍ ചിലതില്‍ ഇന്ന് അരിയെത്തിച്ചെങ്കിലും ഇന്ന് തീര്ന്നകടകള് നാളെ അരി എത്തുമെന്ന പ്രതീക്ഷയിലാണ്.
Also Read: പാലക്കാട്ട് 19,721 പേര് നിരീക്ഷണത്തില്‍; ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 6 പേർക്ക്
കഞ്ചിക്കോട്ടെ ഗോഡൗണില്‍ നിന്നും ദിവസം 20 ലോഡ് അരിയാണ് കയറ്റാനാവുകയെന്ന് റേഷന്‍ കട ഉടമകള്‍ പറയുന്നു. അങ്ങിനെ വന്നാല്‍ താലൂക്കിലെ എല്ലാ കടകളിലും അരി എത്താന്‍ ഒരാഴ്ചയെങ്കിലും സമയംപിടിക്കും. മുന്‍ ദിവസം അഞ്ച് ചാക്ക് അരി വിതരണം ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 60 ചാക്ക് അരിയാണ് വേണ്ടത്.
Also Read: ലോക്ക് ഡൗണ്‍: പാലക്കാട് ജില്ലയില്‍ ഇതുവരെ 705 കേസ്! അറസ്റ്റിലായത് 815 പേർ!!
മഞ്ഞ കാര്‍ഡുകാര്‍ക്ക് 30 കിലോ അരിയും 5 കിലോ ഗോതമ്പും പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരു കിലോ വീതം ഗോതമ്പും വെള്ള, നീല കാര്‍ഡുകള്‍ക്ക് 15 കിലോ അരിയുമാണ് ഇപ്പോള്‍ നല്‍കുന്നത്. ഇതുവരെ എപിഎല്‍ വിഭാഗത്തിന് രണ്ടുകിലോ അരിയാണ് നല്‍കിയിരുന്നത്. കൊവിഡ്-19 പശ്ചാത്തലത്തില്‍ അത് 15 കിലോ സൗജന്യമാക്കിയതിനാല്‍ ഭൂരിഭാഗം പേരും വാങ്ങാനെത്തുന്നുണ്ട്. ഈമാസം 20 വരെ സൗജന്യ റേഷന്‍ ലഭിക്കും.