പാലക്കാട്: മണ്ണാർക്കാട് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കോയമ്പത്തൂർ കന്തസ്വാമി ലേ ഔട്ടിൽ രവിചന്ദ്രന്റെയും വാസന്തിയുടേയും മകൾ ദീപികയാണ് ഭർതൃഗൃഹത്തിൽവെച്ച് കൊല്ലപ്പെട്ടത്. ദീപികയുടെ ശരീരത്തിൽ മുപ്പതിലധികം മുറിവുകളുണ്ടെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പലതും ആഴത്തിലുള്ള മുറിവുകളാണ്. ദീപികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് പള്ളിക്കുറുപ്പ് വീട്ടിക്കാട്ട് സ്വദേശി അവിനാശിനെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒന്നര വയസുകാരൻ മകന്റെ കൺമുമ്പിൽ വെച്ചായിരുന്നു അവിനാശ് ദീപികയെ കൊലപ്പെടുത്തിയത്. കൊലപാതക ശേഷം അവിനാശ് രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ബെംഗളൂരുവിലായിരുന്ന അവിനാശും ദീപികയും രണ്ട് മാസം മുമ്പാണ് മണ്ണാർക്കാട് കുടുംബ വീട്ടിൽ എത്തിയത്. എംഎസ്സി കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ് ദീപിക. ഇവരുടെ മകൻ ഐവിൻ ദീപികയുടെ മാതാപിതാക്കളുടെ സംരക്ഷണയിലാണിപ്പോൾ.