ആപ്പ്ജില്ല

4 വാക്‌സിനുകളെടുത്തിട്ടും ശ്രീലക്ഷ്മിയെ മരണം വിട്ടില്ല

ഇക്കഴിഞ്ഞ മെയ് മാസം 30ന് രാവിലെ കോളേജിലേക്ക് പോകുമ്പോഴാണ് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടില്‍ സുഗുണന്റെ മകള്‍ ശ്രീലക്ഷ്മി (19)യെ അയല്‍വീട്ടിലെ വളര്‍ത്തുനായ ആക്രമിച്ചത്. നായയുടെ കടിയേറ്റതിനാല്‍ ആദ്യം മങ്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Samayam Malayalam 30 Jun 2022, 10:04 pm
പാലക്കാട്: പ്രാഥമിക പരിശോധനകൾക്ക് ശേഷം ജില്ലാ ആശുപത്രിയിലും ശ്രീലക്ഷ്‌മിയെ എത്തിച്ചു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ച പേവിഷബാധക്കെതിരെയുള്ള വാക്‌സിനുകളെല്ലാം എടുത്തത്. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച നാലുവാക്‌സിനുകളും സ്വീകരിച്ചിട്ടും ശ്രീലക്ഷ്മി മരണത്തിന് കീഴടങ്ങിയത് ബന്ധുക്കളും നാട്ടുകാരും ആശങ്കയോടെയാണ് കാണുന്നത്.
Samayam Malayalam report on health department investigation to resolve mystery in sreelekshmy issue
4 വാക്‌സിനുകളെടുത്തിട്ടും ശ്രീലക്ഷ്മിയെ മരണം വിട്ടില്ല


​ആരോഗ്യവകുപ്പും ആശങ്കയിൽ

ശ്രീലക്ഷ്മിയെ ആക്രമിക്കാനെത്തിയ നായയെ അതിന്‍റെ ഉടമ തടയാന്‍ ശ്രമിച്ചിരുന്നു. അതിനിടെ ഉടമക്കും കടിയേറ്റതായി പറയുന്നു. ഇതുവരെയും ഇദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. വാക്‌സിനുകള്‍ സ്വീകരിച്ചിട്ടും ശ്രീലക്ഷ്മിക്കുമാത്രം പേവിഷ ബാധയേറ്റതില്‍ ആരോഗ്യവകുപ്പും ആശങ്കയിലാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടറോടാണ് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

​ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല

പാലക്കാട് ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിന്‍ സ്വീകരിച്ചാലും അപൂര്‍വ്വമായി ചിലരില്‍ പേവിഷബാധ ഉണ്ടാകുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ ബി.സി.എ. ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി. പേവിഷബാധയുടെ യാതൊരു ലക്ഷണങ്ങളും ശ്രീലക്ഷ്മിയില്‍ ഉണ്ടായിരുന്നില്ല.

​വാക്സിൻ ക്ഷാമം രൂക്ഷം

രണ്ടുദിവസം മുമ്പാണ് ചില ലക്ഷണങ്ങള്‍ കാണിച്ചത്. ഇതേതുടര്‍ന്ന് ശ്രീലക്ഷ്മിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനകളില്‍ പേവിഷബാധ സ്ഥിരീകരിച്ചു. ഇവിടെ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ശ്രീലക്ഷ്മി മരിച്ചു. പേവിഷബാധക്കെതിരെയുള്ള വാക്‌സിന് ജില്ലയില്‍ ക്ഷാമം രൂക്ഷമാണ്. ജില്ലാ ആശുപത്രിയില്‍ മതിയായ തോതില്‍ പേവിഷബാധക്കെതിരെയുള്ള വാക്‌സിന്‍ ലഭ്യമല്ലെന്ന പരാതി വ്യാപകമാണ്. നായയുടെ കടിയേറ്റ് ജില്ലാ ആശുപത്രിയിലെത്തിയാല്‍ കുത്തിവെപ്പെടുക്കാന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കാണ് വിടുന്നത്. ഇതിന് പരിഹാരം കാണണമെന്നാണ് ആവശ്യം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്