ആപ്പ്ജില്ല

ശമ്പളമില്ലാതെ മൂന്ന് മാസം; തളരാതെ ജോലി ചെയ്ത് കൊവിഡ് പോരാളികൾ, വീഡിയോ കാണാം

ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ അടക്കം ലഭിച്ചിട്ടുള്ള ആശുപത്രിയിൽ ജോലി ചെയ്യുന്ന കൊവിഡ് മുന്നണി പോരാളികൾക്ക് മൂന്ന് മാസമായി ശമ്പളം ലഭിക്കുന്നില്ല. അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കൊവിഡ് മുൻനിര പോരാളികൾക്കാണ് ഈ ദുരവസ്ഥ.

Samayam Malayalam 1 Aug 2021, 4:59 pm
അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കൊവിഡ് മുൻനിര പോരാളികൾക്ക് ശമ്പളം ലഭിച്ചിട്ട് മൂന്ന് മാസം പിന്നിടുന്നു. ആശുപത്രിയിൽ എച്ച്.എം.സി വഴി തിരഞ്ഞെടുത്ത 140 താത്ക്കാലിക ജീവനക്കാർക്കാണ് മാസങ്ങളായി ശമ്പളം ലഭിക്കാത്തത്. ഇതിൽ ഭൂരിഭാഗം തൊഴിലാളികളും ആദിവാസി വിഭാഗത്തിലുള്ളവരും കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാരുമാണ്.
Samayam Malayalam report on kottathara tribal speciality hospital frontline workers have no salary for three months
ശമ്പളമില്ലാതെ മൂന്ന് മാസം; തളരാതെ ജോലി ചെയ്ത് കൊവിഡ് പോരാളികൾ, വീഡിയോ കാണാം


​പുരസ്‌കാരം ലഭിച്ച ആശുപത്രി

172 കിടക്കകളോട് കൂടിയ ഈ ആശുപത്രിയെയാണ് അട്ടപ്പാടിയിലെ ഭൂരിഭാഗം ജനങ്ങളും ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. 'കായകൽപ്പ', 'എൻ.ക്യു.എ.എസ്', 'കാഷ്', 'ലക്ഷ്യ' തുടങ്ങി നിരവധി ദേശീയ, സംസ്ഥാന പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയ ആശുപത്രിയിലാണ് ജീവനക്കാർക്കുള്ള ശമ്പളം മാസങ്ങളായി മുടങ്ങിക്കിടക്കുന്നത്.

​കിടക്കകൾ കൂട്ടി

2017 മെയ് 27ന് മുൻ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ആശുപത്രിയിലെ കിടക്കകളുടെ എണ്ണം 100 ആയി ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനവും ഉദ്ഘാടനം നടത്തിയിരുന്നുവെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും ഇതിനാസ്പദമായുള്ള സ്റ്റാഫ് പാറ്റേണോ ഉത്തരവുകളോ ഇറങ്ങിയിട്ടില്ല. ആശുപത്രിയുടെ ആരംഭ കാലത്തുള്ള 54 കിടക്കകൾക്കനുസൃതമായ സ്റ്റാഫ് പാറ്റേൺ മാത്രമാണ് ഇപ്പോഴും ഇവിടെയുള്ളത്. ആകെ 325 ജീവനക്കാരുള്ള ഇവിടെ 69 ജീവനക്കാർ മാത്രമാണ് പി.എസ്.സി വഴി നിയമിതരായിട്ടുള്ളവർ.

​ഫണ്ടില്ലെന്ന് ആശുപത്രി അധികൃതർ

എച്ച്.എം.സി ജീവനക്കാർക്ക് ശമ്പളം നൽകുവാനാവശ്യമായ ഫണ്ടില്ലെന്നും ഒരു കോടി എഴുപത്തി ഒമ്പത് ലക്ഷം രൂപ വിവിധ സ്ക്കീമുകളിൽ നിന്നായി ലഭിക്കാനുണ്ടെന്നും ഇവ ലഭിക്കുന്ന മുറയ്ക്ക് മാത്രമേ ശമ്പളം നൽകാനാകൂ എന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഈ സാഹചര്യം മുൻനിർത്തി ആശുപത്രി സൂപ്രഡന്റ് ഡോക്ടർ പ്രഭുദാസ് ആരോഗ്യവകുപ്പിന് പരാതി നൽകിയിട്ടുണ്ട്.

​സർക്കാർ ഇടപെടണം

9 മുതൽ 3 മാസം വരെയുള്ള ശമ്പളം മുടങ്ങി കിടക്കുന്ന ജീവനക്കാർ ആശുപത്രിയിൽ ഇപ്പോഴും ജോലി ചെയ്ത് വരികയാണെന്നും, നിരന്തരം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനുകൂലമായ മറുപടി ആശുപത്രിയോ സർക്കാരോ നല്കുന്നില്ലെന്നുമാണ് ജീവനക്കാരുടെ പരാതി. വരുമാനം ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്നത് കൊണ്ട് കൊവിഡ് കാല ജീവിതം ദുരിത പൂർണ്ണമാണെന്നും അടിയന്തരമായി സർക്കാർ ഇടപെടൽ ആവശ്യമാണെന്നും എത്രയും വേഗം ശമ്പളം വിട്ട് നൽകണമെന്നുമാണ് ജീവനക്കാർ ഒന്നാകെ മുന്നോട്ട് വയ്ക്കുന്ന ആവശ്യം.

കൊവിഡ് മുൻനിര പോരാളികൾക്ക് ശമ്പളമില്ലാതായിട്ട് മൂന്ന് മാസം!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്