ആപ്പ്ജില്ല

തിരുത്തിയ പട്ടികയിലും പേരില്ല, എംആര്‍ മുരളിക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷ പദവി? ഷൊര്‍ണൂരിലെ മുറിവുണക്കാൻ ശ്രമമെന്ന് വിലയിരുത്തൽ

പ്രാദേശിക നേതൃത്വം സീറ്റ് നിഷേധിച്ച എംആർ മുരളിക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സ്ഥാനം നൽകാൻ സംസ്ഥാന സിപിഎം നേതൃത്വം. സീറ്റ് നിഷേധിച്ചത് തിരിച്ചടിയാകാതിരിക്കാനുള്ള ശ്രമമാണ് നേതൃത്വം നടത്തുന്നത്

Samayam Malayalam 29 Nov 2020, 4:40 pm
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച് സിപിഐഎം പ്രാദേശിക ഘടകം അപമാനിച്ച എം.ആര്‍ മുരളിയെ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റാക്കി പ്രശ്‌നപരിഹാരമുണ്ടാക്കാന്‍ സംസ്ഥാന നേതൃത്വം. എം ആര്‍ മുരളിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനിച്ചത്. സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും ഷൊര്‍ണൂര്‍ നഗരസഭയുടെ മുന്‍ ചെയര്‍മാനുമാണ് എംആര്‍ മുരളി. ഷൊര്‍ണൂര്‍ നഗരസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയിയില്‍ എംആര്‍ മുരളി പുറത്തായത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിരുന്നു.
Samayam Malayalam report says that cpm state leadership tries to give malabar devaswomboard president post to mr murali
തിരുത്തിയ പട്ടികയിലും പേരില്ല, എംആര്‍ മുരളിക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷ പദവി? ഷൊര്‍ണൂരിലെ മുറിവുണക്കാൻ ശ്രമമെന്ന് വിലയിരുത്തൽ


​തിരുത്തിയ പട്ടികയിലും എംആർ മുരളി ഇല്ല

പ്രദേശിക ഘടകം നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടിക ജില്ലാ സെക്രട്ടേറിയറ്റ് മരവിച്ചു. മാറ്റങ്ങള്‍ വരുത്തി പുതിയ പട്ടിക നല്‍കാനായിരുന്നു നിര്‍ദേശം. എന്നാല്‍ പുതിയ പട്ടികയിലും എംആര്‍ മുരളി ഉണ്ടായിരുന്നില്ല. ഇതോടെ സിപിഐഎമ്മിലെ ഷൊര്‍ണൂരിലെ വിഭാഗീയത് വാര്‍ത്തകളിലിടം നേടി. സംസ്ഥാന നേതൃത്വം ഇടപെട്ടായിരുന്നു സിപിഐഎം ബ്രാഞ്ച്, ലോക്കല്‍, ഏരിയാ കമ്മിറ്റികള്‍ അംഗീകരിച്ച സ്ഥാനാര്‍ത്ഥി പട്ടിക വിഭാഗീയത സാധൂകരിക്കുമെന്ന കാരണത്താല്‍ മരവിപ്പിച്ചത്. ഷൊര്‍ണൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാതിരുന്നത് തെരഞ്ഞെടുപ്പില്‍ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് എംആര്‍ മുരളിയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റാക്കാന്‍ തീരുമാനിച്ചത്.

​കലാപക്കൊടി ഉയർത്തിയ എം ആർ മുരളി

ഷൊര്‍ണൂരിലെ സിപിഐഎമ്മിന്‍റെ മുഖമായിരുന്ന എംആര്‍ മുരളി വിഎസ്-പിണറായി ഏറ്റുമുട്ടല്‍ക്കാലത്ത് കലാപക്കൊടിയുയര്‍ത്തിയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് പോയിരുന്നത്. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. പാര്‍ട്ടി വിട്ട എംആര്‍ മുരളി ഇടതുപക്ഷ ഏകോപന സമിതിയുടെ അധ്യക്ഷനാവുകയും ജനകീയ വികസന സമിതി രൂപീകരിക്കുകയും ചെയ്തു. ഷൊര്‍ണൂരില്‍ നഗരസഭാ ഉപാധ്യക്ഷനായിരുന്ന എംആര്‍ മുരളി സിപിഐഎം വിടുമ്പോള്‍ കൂടെ ഒമ്പതു കൗണ്‍സിലര്‍മാരും രാജിവെച്ചിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ഇവരില്‍ എട്ടുപേരെയും വിജയിപ്പിച്ച് എംആര്‍ മുരളി പാര്‍ട്ടിയെ വിറപ്പിച്ചിരുന്നു. 2010-ല്‍ ഷൊര്‍ണൂര്‍ നഗരസഭയുടെ അധ്യക്ഷനായി എംആര്‍ മുരളി.

​പാർട്ടിയിലേക്ക് മടങ്ങിയെത്തി

സിപിഐഎമ്മിന്‍റെ വധശ്രമത്തെ അതിജീവിച്ച എംആര്‍ മുരളി രണ്ടുവര്‍ഷത്തിന് ശേഷം വികസന സമിതി പിരിച്ചുവിട്ട് പാര്‍ട്ടിയില്‍ തിരിച്ചെത്തി. ഒരുമാസത്തിനകം പാര്‍ട്ടി വിടുമ്പോഴുണ്ടായിരുന്ന ജില്ലാ കമ്മിറ്റിയിലും എംആര്‍ മുരളി തിരിച്ചെത്തി. നഗര സഭയുടെ അധ്യക്ഷ സ്ഥാനവും സിപിഐഎമ്മിന്‍റെ അക്കൗണ്ടിലേക്ക് മുരളി തിരിച്ചുനല്‍കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി അവസാനിക്കുന്നത് വരെ എംആര്‍ മുരളി ഷൊര്‍ണൂരില്‍ സ്ഥാനാര്‍ത്ഥിയികുമെന്ന് കാത്തിരുന്നിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. പതിനഞ്ചു വര്‍ഷം മുമ്പാണ് എംആര്‍ മുരളി അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ അവസാനമായി മത്സരിച്ചത്.

തിരിച്ചടി ഒഴിവാക്കാൻ ശ്രമം

എംആര്‍ മുരളിയെ അവഗണിച്ച് മുന്നോട്ടുപോവുന്നതില്‍ ഷൊര്‍ണൂരില്‍ തിരിച്ചടിയുണ്ടാക്കുമെന്നതിന് പുറമെ സംസ്ഥാന തലത്തില്‍ വിഭായീയതയുടെ ചുഴികള്‍ രൂപപ്പെടുമെന്ന ആശങ്ക കൂടിയാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷ പദവി നല്‍കുന്നതോടെ ഒഴിവാകുന്നത്. ബിജെപി വിട്ടെത്തിയ ഒ.കെ വാസുമാസ്റ്ററായിരുന്നു നിലവില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍. ഒ കെ വാസുവിന് രണ്ടാം തവണയും ദേവസ്വം ബോര്‍ഡിന്‍റാ പ്രസിഡന്‍റായി തുടരുന്നതിന് ബോര്‍ഡ് നിയമം ഭേദഗതി ചെയ്തത് വിവാദമായിരുന്നു. രണ്ടാമൂഴവും കഴിഞ്ഞ് ഒ കെ വാസു മാസ്റ്റര്‍ പടിയിറങ്ങുന്ന ഒഴിവിലേക്കാണ് എം ആര്‍ മുരളിയെ പരിഗണിയ്ക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്