ആപ്പ്ജില്ല

നവീൻ്റെ കയ്യിലെ രാഖി പൊട്ടിച്ചു, ഷാജഹാനോട് പ്രതികൾക്ക് കടുത്ത ശത്രുത; അരുംകൊലയുടെ കാരണം ഇങ്ങനെ

പാലക്കാട്ടെ സിപിഎം പ്രവർത്തകൻ്റെ കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമാക്കി പാലക്കാട് എസ്‍പി ആർ വിശ്വനാഥ് ഐപിഎസ്. കൊല്ലപ്പെട്ട ഷാജഹാനോട് പ്രതികൾക്ക് കടുത്ത ശത്രുത ഉണ്ടായിരുന്നുവെന്ന് എസ്പി.

Samayam Malayalam 17 Aug 2022, 12:30 pm
പാലക്കാട്: പാലക്കാട് മരുതറോഡ് സിപിഎം ലോക്കൽ കമ്മിറ്റിയംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് പാലക്കാട് എസ്‍പി ആർ വിശ്വനാഥ് ഐപിഎസ്. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറി ആയതിലുള്ള അതൃപ്തിയാണ് കൊലപാതകത്തിനു കാരണമെന്നും ചില പ്രതികൾ പാർട്ടി പ്രവർത്തനത്തിൽ നിന്നും വിട്ടുനിന്നുവെന്നും പ്രതികൾക്ക് ഷാജഹാനോട് കടുത്ത ശത്രുത ഉണ്ടായിരുന്നുവെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
Samayam Malayalam sp r viswanath ips on palakkad marutharoad cpm worker shajahan case
നവീൻ്റെ കയ്യിലെ രാഖി പൊട്ടിച്ചു, ഷാജഹാനോട് പ്രതികൾക്ക് കടുത്ത ശത്രുത; അരുംകൊലയുടെ കാരണം ഇങ്ങനെ



​രാഖി പൊട്ടിച്ച് ഷാജഹാൻ

കൊലപാതകം നടന്ന ഞായറാഴ്ച കാളിപ്പാറയിൽ ഗണേശോത്സവത്തിൻ്റെയും ശ്രീകൃഷ്ണജയന്തിയുടെയും ഫ്ലക്സ് ബോർഡ് പ്രതികൾ ഉയർത്തിയിരുന്നു. ഒന്നാം പ്രതിയായ നവീൻ കയ്യിൽ രാഖി ധരിച്ച് ഇവിടെ എത്തിയപ്പോൾ ഷാജഹാൻ ചോദ്യം ചെയ്യുകയും രാഖി പൊട്ടിച്ചു കളയുകയും ചെയ്തു. തുടർന്ന് ഷാജഹാൻ നവീനെ ആക്ഷേപിച്ച് മടക്കി വിടുകയായിരുന്നുവെന്ന് എസ്പി പറയുന്നു.

​വാളുകളുമായെത്തി പ്രതികൾ

ഇതിനുശേഷം നവീൻ തിരിച്ചെത്തി സുഹൃത്തുക്കളായ മറ്റു പ്രതികളോട് ഇക്കാര്യം പറഞ്ഞു. ഈ സമയം ഷാജഹാൻ ഇതുവഴി വരികയും എന്തിനാണ് ഇവിടെ നിൽക്കുന്നതെന്ന് നവീനോട് ചോദിക്കുകയും ചെയ്തു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. ഉടൻ തന്നെ പ്രതികൾ ഇവിടെ നിന്നും പിൻവാങ്ങുകയും പ്രതികളായ ശബരീഷ്, അനീഷ്, സുജീഷ് എന്നിവർ വീടുകളിൽ നിന്നും വാളുകളുമായെത്തി ഷാജഹാനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നും എസ്പി വിശദമാക്കി.

​രാഷ്ട്രീയക്കൊലപാതകമോ?

സംഭവത്തിൽ ബാഹ്യഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ് എസ്പി പറഞ്ഞു. ഫോൺ രേഖകളടക്കം പരിശോധിക്കുകയാണ്. കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. രാഷ്ട്രീയക്കൊലപാതകമാണോയെന്ന് കൂടുതൽ പരിശോധനകൾക്കുശേഷമേ പറയാനാകൂ. എട്ടിലധികം പ്രതികൾ ഉണ്ടാകും. കൃത്യത്തിൽ നേരിട്ടുപങ്കെടുത്തത് എട്ടുപേരാണെന്നാണ് നിലവിലെ വിലയിരുത്തലെന്നും അദ്ദേഹം അറിയിച്ചു.

​രക്തം വാർന്ന് മരണം

ഷാജഹാൻ്റെ മരണം രക്തം വാർന്നാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആക്രമണത്തിൽ കൈയ്ക്കും കാലിനും ആഴത്തിൽ മുറിവേറ്റു. വാൾ, കത്തി തുടങ്ങിയ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ഷാജഹാൻ്റെ ശരീരത്തിലാകെ 12 മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശബരീഷ്, അനീഷ്, നവീൻ, ശിവരാജൻ, സിദ്ധാർഥൻ, സുജീഷ്, സജീഷ്, വിഷ്ണു എന്നിവർ ചേർന്നാണ് ഷാജഹാനെ ആക്രമിച്ചതെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തിൻ്റെ മൊഴി.

​സംഭവം സ്വാതന്ത്ര്യദിന തലേന്ന്

ഞായറാഴ്ച രാത്രി 9.45 ഓടെ കൊട്ടേക്കാട് കുന്നങ്കാട് വീടിനു സമീപത്തുവെച്ചാണ് ഷാജഹാനു നേരെ എട്ടംഗ സംഘത്തിൻ്റെ ആക്രമണം ഉണ്ടായത്. ആദ്യം കാലിലും പിന്നീട് കയ്യിലും വെട്ടിയെന്നാണ് കസ്റ്റഡിയിലായവരുടെ മൊഴി. ഷാജഹാനൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ അക്രമികൾ ഭീഷണിപ്പെടുത്തി മാറ്റിനിർത്തിയ ശേഷമാണ് കൃത്യം നടത്തിയത്. അക്രമികൾ ഓടി മാറിയതിനു ശേഷം ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് ഷാജഹാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ജീവൻ നഷ്ടമാകുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്