പാലക്കാട്(Palakkad): മണ്ണാര്‍ക്കാട് അട്ടപ്പാടിയില്‍ മോഷണ പരമ്പര. അഗളി ടൗണില്‍ അഞ്ച് കടകളിലാണ് മോഷണം നടന്നത്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ്, ജനകീയ ഹോട്ടല്‍, ആധാരമെഴുത്ത് ഓഫിസ്, ഇറച്ചിക്കടകള്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കഴിഞ്ഞ രാത്രിയിലാണ് മോഷണം നടന്നത്. കടകളുടെ ചില്ലുകള്‍ തകര്‍ത്തും പൂട്ടുകള്‍ പൊളിച്ചുമാണ് അകത്തുകടന്നത്. സാധനസാമഗ്രികള്‍ നശിപ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്. പണവും ഭക്ഷണ സാധനങ്ങളും നഷ്ടമായിട്ടുണ്ട്.
സിസി ടിവികള്‍ ഇല്ലാത്തതും പ്രവര്‍ത്തന ക്ഷമമല്ലാത്തതുമായ കടകളിലാണ് ഏറെയും മോഷണം നടന്നത്. സമീപത്തുനിന്നുള്ള സിസി ടിവികള്‍ പരിശോധിച്ചു. രണ്ടുപേരാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. രണ്ടുപേര്‍ പരിസരം നിരീക്ഷിയ്ക്കുന്നതും പൂട്ട് തകര്‍ക്കുന്നതും അകത്തുകടക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. ആധാരമെഴുത്ത് ഓഫിസിനു മുമ്പിലെ സിസി ടിവി ദൃശ്യങ്ങളിലാണ് പ്രതികള്‍ കുടുങ്ങിയത്.
Also Read: പ്രസിഡൻ്റ് അറിയാതെ രാജിക്കത്ത്! മണ്ണാർക്കാട് മുസ്ലീം ലീഗ് വെട്ടില്‍; പാര്‍ട്ടി ഭാരവാഹിത്വം രാജിവെച്ച് ഉമ്മുസല്‍മ
അഗളി പോലിസ് എത്തി പരിശോധന നടത്തിയിട്ടുണ്ട്. ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. സമീപ പ്രദേശങ്ങളിലുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ നാലുമണിയോടെ ഇറച്ചിക്കടയിലെത്തിയ ജീവനക്കാരാണ് മോഷണം നടന്നത് ആദ്യമറിഞ്ഞത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അഞ്ചു കടകളില്‍ മോഷണം സംഘം കയറിയതായി ശ്രദ്ധയില്‍പ്പെടുന്നത്. അര്‍ധരാത്രിയ്ക്കു മുമ്പായി മോഷണം നടന്നെന്നാണ് കരുതുന്നത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തും.
Topic: Palakkad news, Theft at agali, cctv visuals of theft