ആപ്പ്ജില്ല

പ്രളയത്തിൽ തകർന്നടിഞ്ഞ വീടുകൾക്കുള്ള സഹായം വാഗ്ദാനത്തിൽ ഒതുങ്ങി; നരകജീവിതവുമായി അട്ടപ്പാടിയിലെ മൂന്ന് കുടുംബങ്ങൾ

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ദുരിതജീവിതം നയിക്കുകയാണ് മൂന്നു കുടുംബങ്ങൾ. ഉരുൾപൊട്ടലിൽ വീട് തകർന്നതോടെയാണ് ഇവരുടെ ജീവിതം ദുരിതത്തിലായത്. വീട് പുനർനിർമ്മിക്കാനുള്ള സഹായം വാഗ്ദാനത്തിൽ ഒതുങ്ങി.

Lipi 22 Aug 2020, 5:25 pm
പാലക്കാട്: പ്രളയം തകർത്തെറിഞ്ഞ പ്രതീക്ഷകൾക്കു പിന്നീട് ചിറകുമുളച്ചില്ല. സഹായ വാഗ്ദാനങ്ങളും കണക്കെടുപ്പുമെല്ലാം തോന്നുംപടിയായപ്പോൾ പാതിയും മുഴുവനുമായി ഉരുൾപൊട്ടലെടുത്ത വീടുകൾക്ക് പകരം താമസിക്കാൻ ഇടമില്ലാതെ നരകജീവിതം നയിക്കുകയാണ് അട്ടപ്പാടിയിലെ മൂന്ന് കുടുംബങ്ങൾ.
Samayam Malayalam സലാഹുദ്ദീൻ-റഷീദ ദമ്പതികളുടെ വീട്, കൃഷ്ണൻ്റെ വീട്


Also Read: ഇഞ്ചി കൃഷിയില്‍ മഞ്ഞളിപ്പ്; കര്‍ഷകര്‍ക്ക് ആശങ്ക

ചിറ്റൂർ കോട്ടമലയിലെ സലാഹുദ്ദീൻ - റഷീദ വൃദ്ധദമ്പതികളുടെ വീടിൻ്റെ ഒരുഭാഗം ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും തകർന്നമ്പോൾ സ്ഥലത്തില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ജീവൻ ബാക്കിയായത്. 2019 ആഗസ്റ്റ് 8 നാണ് ഇവരുടെ വീട് തകരുന്നത്. ഹൃദ്രോഗിയായ സലാഹുദ്ദീനും ക്യാൻസർ രോഗിയായ റഷീദയും ഈ സമയത്ത് തിരുവനന്തപുരം ആർസിസിയിൽ ചികിത്സക്ക് പോയതിനാൽ ഇപ്പോഴും ജീവനോടെയിരിക്കുന്നു. 2015 ലും 2019 ലും ഇവരുടെ വീടിരിക്കുന്ന പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. വീടും സ്ഥലവും പരിശോധിച്ച അധികൃതർ നഷ്ടപരിഹാരത്തിന് അർഹരാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് അന്ന് റിപ്പോർട്ടുകൾ മേലധികാരികൾക്ക് നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായില്ല. ജിയോളജി വകുപ്പ് പരിശോധന നടത്താത്തതിനാലാണത്രേ തുടർ നടപടികൾ വൈകുന്നത്.

Also Read: നോക്കുകൂലി നൽകാത്തതിന് പ്രവാസി വ്യാപാരിക്ക് മർദ്ദനം; ഭീഷണി ഉയർത്തി തൊഴിലാളി സംഘടനാ നേതാക്കൾ

വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ അർഹതാ ലിസ്റ്റ് 2019 ൽ മണ്ണാർക്കാട് താലൂക്ക് പ്രസിദ്ധീകരിച്ചപ്പോൾ ഇവരുടെ പേര് ഉണ്ടായിരുന്നു. പക്ഷേ 2020 ൽ ഇവരുടെ പേര് ലിസ്റ്റിൽ നിന്നും അപ്രത്യക്ഷമായതായി പറയുന്നു. അതിൻ്റെ കാരണമൊന്നും ആർക്കും അറിയില്ല.
ഇവരുടെ വീടിന് താഴെയായി താമസിക്കുന്ന ചിറ്റൂർ കൊച്ചു കാട്ടിൽ വീട്ടിലെ വേശു ദാമോദരൻ്റെ വീടും ഭാഗികമായി തകർന്നിരുന്നു. തത്സമയത്ത് അന്നത്തെ വില്ലേജ് ഓഫീസർ സംഭവത്തിന് സാക്ഷിയായിരുന്നുവെങ്കിലും ഒരു വർഷം പിന്നിട്ടിട്ടും ആവശ്യമായ സഹായങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പരാതി.

Also Read: ഡോക്ടര്‍മാരടക്കം 58 ജീവനക്കാര്‍ക്ക് കൊവിഡ്; ആലത്തൂര്‍ താലൂക്ക് ആശുപത്രി അടച്ചു

ഇതിനു സമാനമാണ് ചിറ്റൂർ കട്ടേക്കാട് കൃഷ്ണവിലാസം വീട്ടിലെ കൃഷ്ണൻ്റേയും അവസ്ഥ. വീടിരുന്ന സ്ഥലത്ത് ഇപ്പോൾ തറ മാത്രമേ അവശേഷിക്കുന്നുള്ളൂ. ബാക്കിയെല്ലാം ശക്തമായ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും നിലംപൊത്തി. പോകാൻ വേറെ ഇടമില്ലാത്തതുകൊണ്ട് കൃഷ്ണനും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം ഇതേ സ്ഥലത്ത് നിർമ്മിച്ച താൽക്കാലിക ഷെഡിലാണ് ഇപ്പോൾ താമസം. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മാത്രമേ ഇനി പരാതി നൽകാത്തതായുള്ളൂ എന്നാണ് കൃഷ്ണൻ പറയുന്നത്. എന്നാൽ ഇതൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല. വാസയോഗ്യമായ പാർപ്പിടം എന്ന ഇവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ചുവപ്പ് നാടകൾ അഴിയണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്