ആപ്പ്ജില്ല

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാലക്കാട് കളക്ടറേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘർഷം

സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തിയത്. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തല്ലും ഉണ്ടായതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്

Lipi 11 Jul 2020, 7:32 pm


പാലക്കാട്: വിവാദമായ സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസുമായി ഉന്തും തള്ളും ഉണ്ടായി. പുതുപ്പള്ളിത്തെരുവ് ലീഗ് ഓഫീസ് പരിസരത്തുനിന്നു പ്രകടനമായി എത്തിയ സമരക്കാരെ കളക്ടറേറ്റ് കവാടത്തില്‍ ബാരിക്കേഡ് വെച്ചു പോലീസ് തടഞ്ഞു. ഇതു മറികടന്ന് അകത്ത് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായെങ്കിലും നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.

Also Read: അതിഥി തൊഴിലാളികളെ ആശ്രയിച്ചിരുന്ന പാലക്കാടന്‍ വയലുകളിൽ ഇനി നിറ സേന ഇറങ്ങും

കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പ്രൈവറ്റ് സെക്രട്ടറിയും ഇടപ്പെട്ടിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കാതെ അന്വേഷണം പൂര്‍ണമാവില്ലെന്നും ക്രിമിനല്‍, മാഫിയ സംഘങ്ങള്‍ക്ക് സഹായമൊരുക്കുന്ന കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയത് കേരളത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുമെന്നും സമരം ഉദ്ഘാടനം ചെയ്ത യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി. അന്‍വര്‍ സാദത്ത് ആരോപിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഗഫൂര്‍ കോല്‍കളത്തില്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.എം. മുസ്തഫ തങ്ങള്‍, ട്രഷറര്‍ റിയാസ് നാലകത്ത്, സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി.എം. സലിം, ഭാരവാഹികളായ മാടാല മുഹമ്മദലി, സൈദ് മീരാന്‍ ബാബു എന്നിവർ പ്രസംഗിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്