പത്തനംതിട്ട: നേപ്പാളിൽ നിന്ന് വരെ അതിർത്തി കടന്ന് പത്തനംതിട്ടയിലേക്ക് ലഹരി എത്തിയതോടെ പോലീസ് കൂടുതൽ ജാഗ്രതയിലായി. ജില്ലയിലേക്കുള്ള അതിർത്തികളിലെല്ലാം നിരീക്ഷണം ശക്തമാക്കി. ഉത്സവ സീസൺ ആയതിനാൽ നുഴഞ്ഞു കയറ്റത്തിനുള്ള സാധ്യത കൂടുതലാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം നേപ്പാൾ സ്വദേശികളായ 5 യുവാക്കളെ പിടികൂടിയതിനു പിന്നാലെ 2 കിലോ കഞ്ചാവുമായി 3 യുവാക്കൾ പിടിയിലായിരുന്നു. പന്തളം ഐരാണിക്കുഴി പാലത്തിന് സമീപത്തുനിന്നും പുലർച്ചെ 5 മണിക്കാണ് ഡാൻസാഫ് സംഘവും, പന്തളം പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇവർ വലയിലായത്. ദിവസങ്ങളോളം ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു യുവാക്കൾ.
കഴിഞ്ഞദിവസം താഴെ വെട്ടിപ്രത്തെ താമസസ്ഥലത്തുനിന്നും രണ്ടര കിലോയോളം കഞ്ചാവുമായി 5 നേപ്പാൾ സ്വദേശികളെ പോലീസ് പിടികൂടിയിരുന്നു. അതിർത്തി പ്രദേശങ്ങളിലെ പരിശോധനകൾ ശക്തമാക്കിയതിനൊപ്പം, മദ്യമയക്കുമരുന്നുകൾക്കെതിരായ റെയ്ഡുകൾ
വ്യാപകമാക്കിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. പന്തളം എസ് ഐ ശ്രീജിത്ത്, ജൂനിയർ എസ്ഐ ഷിജു, എസ്ഐമാരായ രാജൻ, തോമസ് ഉമ്മൻ, എസ്സിപിഓ പ്രകാശ് എന്നിവരും ഡാൻസാഫ് എസ്ഐ അജി സാമൂവൽ, എഎസ്ഐ അജികുമാർ, സിപിഓമാരായ മിഥുൻ, സുജിത്, ബിനു, അഖിൽ, എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങളെപ്പറ്റി വിശദമായ അന്വേഷണം തുടരുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News