ആപ്പ്ജില്ല

'മോളേ, ഭക്ഷണം കഴിക്കാൻ വാ, വെള്ളമെങ്കിലും കുടിച്ചിട്ട് പോ'; ലൈലയുടെ ചോദ്യത്തിൽ മറഞ്ഞിരുന്നത് രണ്ടാമത്തെ ഇരക്കായുള്ള അന്വേഷണമോ? അനുഭവം വിവരിച്ച് സുമ

നരബലി കേസിൽ പ്രതികളായ ലൈലയുടെയും ഭഗവൽ സിങ്ങിന്‍റെയും ഷാഫിയുടെയും ക്രൂരകൃത്യങ്ങൾ വാർത്തകളിൽ നിറയുമ്പോൾ ഇവരുടെ കൈയ്യിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടെന്ന് വിശ്വസിക്കുകയാണ് സുമ. കഴിഞ്ഞ സെപ്റ്റംബറിൽ ലൈലയെ താൻ കണ്ടുമുട്ടിയ സംഭവം വിവരിക്കുകയാണ് 45കാരിയായ സുമ. അഗതിമന്ദിരത്തിലെ കളക്ഷൻ ഏജന്‍റായി പ്രവർത്തിക്കുന്ന സുമ യാദൃശ്ചികമായാണ് ഇവരെ കണ്ടുമുട്ടിയത്.

Curated byNilin Mathews | Samayam Malayalam 14 Oct 2022, 3:46 pm
പത്തനംതിട്ട: ഇലന്തൂരിൽ നിന്ന് നരബലി വാർത്തകൾ പുറത്തുവന്നപ്പോൾ എല്ലാവരേയും പോലെ അല്ല സുമ എന്ന 45കാരി ഞെട്ടിയത്. ലൈലയെന്ന കുറ്റവാളിയുടെ കൈകളിൽ നിന്ന് രക്ഷപ്പെട്ടതിന്‍റെ ആശ്വാസമാണ് സുമയുടെ ഞെട്ടലിന് കാരണം.
Samayam Malayalam 45 year old suma recollects the day she met laila and bhagaval singh involved in elanthoor case
'മോളേ, ഭക്ഷണം കഴിക്കാൻ വാ, വെള്ളമെങ്കിലും കുടിച്ചിട്ട് പോ'; ലൈലയുടെ ചോദ്യത്തിൽ മറഞ്ഞിരുന്നത് രണ്ടാമത്തെ ഇരക്കായുള്ള അന്വേഷണമോ? അനുഭവം വിവരിച്ച് സുമ


​ലൈല വിളിച്ചത് സ്നേഹത്തോടെ

ഇലന്തൂരിലെ ആഞ്ഞിലിമൂട്ടിൽ ഭാഗത്ത് ഭഗവൽ സിങ്ങിന്‍റെ വീടിന്‍റെ മുന്നിലൂടെ സുമ പോയത് അൽപം ക്ഷീണിച്ചായിരുന്നു. ഇത് വഴി നടന്നപ്പോൾ ഭക്ഷണം കഴിക്കാൻ സ്നേഹത്തോടെ സുമയെ ലൈല ക്ഷണിച്ചതും അസ്വാഭാവികത തോന്നിയതിനാൽ സുമ ക്ഷണം നിരസിച്ചതുമാണ് സംഭവം. അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിലെ കളക്ഷൻ ജീവനക്കാരിയാണ് ഇടപ്പോൺ ചരുവിൽ വീട്ടിൽ എസ്. സുമ. കഴിഞ്ഞ സെപ്റ്റംബർ 10-ന് ഭഗവൽ സിങ്ങിന്‍റേയും ലൈലയുടേയും വീട് നിൽക്കുന്ന കാരംവേലി മണ്ണപ്പുറം ഭാഗത്ത് സംഭാവന സ്വീകരിച്ച ശേഷം ഇലന്തൂരേക്ക് മടങ്ങുക ആയിരുന്നു സുമ. ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു ഇത്.

​റോഡിൽ ആരുമില്ല

ഇടുങ്ങിയ റോഡിൽ യാത്രക്കാരായി ആരും ആ സമയം ഉണ്ടായിരുന്നില്ല. ഭഗവൽ സിങ്ങിന്‍റെ വീടിന്‍റെ മുൻഭാഗത്തെ കാവ് കണ്ട് അവിടേക്ക് നോക്കിയപ്പോൾ ലൈല അവിടെ നിൽക്കുന്നുണ്ടായിരുന്നു. 'മോളേ' എന്നു വിളിച്ചപ്പോൾ സുമ നിന്നു. 'ഭക്ഷണം കഴിച്ചോ?' എന്നായിരുന്നു ചോദ്യം. ഭക്ഷണം കഴിച്ചില്ലെന്നും വീട്ടിൽ ചെന്നിട്ട് കഴിക്കാനിരിക്കുകയാണെന്നും സുമ പറഞ്ഞപ്പോൾ അതുവേണ്ട ഇവിടെ നിന്ന് കഴിക്കാമെന്ന് ലൈല നിർബന്ധിച്ചു. വേണ്ടെന്ന് സുമ പറഞ്ഞിട്ടും പിന്നേയും നിർബന്ധിച്ചു. എങ്കിൽ വീട്ടിലേക്ക് കയറി ഇത്തിരി വെള്ളമെങ്കിലും കുടിച്ചിട്ട് പോകൂ എന്നായി ലൈല. എന്നാൽ പരിചയമില്ലാത്ത ഒരാളുടെ അസാധാരണമായ രീതിയും ക്ഷണവും കണ്ട് എത്രയും വേഗം അവിടെ നിന്ന് പോകാൻ സുമ തീരുമാനിച്ചു.

​സംഭാവന ചോദിച്ചു

ജനസേവന കേന്ദ്രത്തിലേക്ക് സംഭാവന വല്ലതും ചെയ്യുന്നെങ്കിൽ ആവാമെന്ന് സുമ പറഞ്ഞപ്പോൾ 60 രൂപ ലൈല കൊടുക്കുകയും ചെയ്തു. ബാബു എന്ന പേരിൽ അതിന്‍റെ രസീതും തിരികെ കൊടുത്തു. ലൈലയും സുമയും തമ്മിലുള്ള സംഭാഷണത്തിനിടെ മുതിർന്ന ഒരാൾ എത്തിനോക്കിയിരുന്നതായി സുമ ഓർക്കുന്നു. അത് ഭഗവൽ സിങ്ങായിരുന്നെന്ന് ഇപ്പോൾ പുറത്തു വന്ന ദൃശ്യങ്ങൾ കണ്ടപ്പോൾ സുമക്ക് ബോധ്യപ്പെടുകയും ചെയ്തു. ഷാഫിയുടെ നിർദേശപ്രകാരം രണ്ടാമതൊരു സ്ത്രീയെ ബലി കൊടുക്കാനുള്ള അന്വേഷണത്തിലായിരുന്ന സമയത്തായിരുന്നു താൻ അവിടെ ചെന്നതെന്ന് വേണം ലൈലയുടെ പ്രകൃതത്തിൽ നിന്ന് വായിച്ചെടുക്കാൻ എന്നാണ് സുമ പറയുന്നത്. സുമയെ കണ്ട് രണ്ടരയാഴ്ച കഴിഞ്ഞശേഷമാണ് പദ്മ കൊല്ലപ്പെടുന്നത്. ഇപ്പോൾ ഇതെല്ലം കൂട്ടി വായിക്കുമ്പോൾ അന്ന് താൻ ജീവൻ നഷ്ടപ്പെടാതെ രക്ഷപെട്ടതാകാം എന്ന് സുമ ഉറച്ച് വിശ്വസിക്കുന്നു. അന്ന് നടന്ന സംഭവങ്ങൾ ദുരൂഹമായിരുന്നെന്നും സുമ ഉറപ്പിക്കുന്നു.

ഓതറിനെ കുറിച്ച്
Nilin Mathews

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്