പത്തനംതിട്ട: ചിറ്റാറിലെ ഫാം ഉടമ മത്തായിയുടെ ദുരുഹ മരണത്തിൽ പ്രതിഷേധിച്ചും മരണത്തിന് ഉത്തരവാദികളായ വനം വകുപ്പ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും മാറ്റി നിർത്തി അന്വേഷണം വേണമെന്നാവശ്യപ്പെട്ടും നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പത്തനംതിട്ട കുടപ്പന സ്വദേശിയായ മത്തായിയുടെ മരണം സംഭവിച്ചത്.
Also Read: മത്തായിയുടെ ദുരൂഹ മരണം; കുറ്റാരോപിതരായ വനം വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
മരണത്തിന് പിന്നിലെ ദുരുഹത നീക്കണമെന്നും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതു കൊണ്ടു മാത്രം ഈ ഒറ്റപ്പെട്ട സംഭവത്തിന് പരിഹാരമാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും സർവീസിൽ നിന്നും മാറ്റി നിർത്തിയുള്ള അന്വേഷണമാണ് വേണ്ടത്. അതോടൊപ്പം മത്തായിയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്നും ഭാര്യ ഷീബയ്ക്ക് ജോലി നൽകുകയും വേണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
Also Read: പത്തനംതിട്ടയിൽ വ്യാജ ഹോമിയോ മരുന്നു വിതരണം സുലഭം; ജാഗ്രത വേണമെന്ന് അധികൃതര്
സംഭവത്തിൽ സർക്കാരിൻ്റെ ഭാഗത്തു നിന്നും ആവശ്യമായ പരിഗണന ഉറപ്പു വരുത്തുമെന്ന് കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ പറഞ്ഞു. അതേ സമയം സർക്കാർ ഭാഗത്തു നിന്നും നിയമപരമായ പിന്തുണ ലഭിക്കുന്നതു വരെ മത്തായിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് ബന്ധുക്കൾ. റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.