ചാരായം വാറ്റ് എക്സൈസ് സംഘത്തെ അറിയിച്ച യുവാക്കളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന് ആരോപണം
ചാരായം വാറ്റിയതിന് സംഘത്തിന്റെ നേതാവിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സമീപത്ത് താമസിക്കുന്ന യുവാക്കൾ തന്നെ ഒറ്റിയതാണെന്ന് വിശ്വസിച്ച് ചില പോലീസുകാർ കൂടി ചേർന്നാണ് കള്ളക്കേസുകൾ ഉണ്ടാക്കുന്നതെന്നാണ് ആരോപണം
Lipi 15 Aug 2020, 6:06 pm
കോയിപ്രം: ചാരായം വാറ്റ് സംഘത്തെ എക്‌സൈസിന് ഒറ്റിയെന്ന് ആരോപിച്ച് യുവാക്കളെ കള്ളക്കേസില്‍ കുടുക്കാൻ ശ്രമിക്കുന്നതായി പരാതി. വാറ്റ് സംഘത്തില്‍ നിന്ന് കൈക്കൂലി വാങ്ങുന്ന ചില പോലീസുകാരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് ചാരായം വാറ്റിയതിന് വാറ്റ് സംഘത്തിലെ നേതാവിനെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാളുടെ വീടിന് സമീപം താമസിക്കുന്ന 9 യുവാക്കൾ ചേര്‍ന്നാണ് വിവരം എക്സൈസ് സംഘത്തെ വിവരം അറിയിച്ചത് എന്നാണ് ഇയാളുടെ സംശയം. ഈ കാര്യം പൊലീസുകാരെ അറിയിക്കുകയും തുടർന്ന് സംഭവത്തിൻ്റെ പേരില്‍ ഈ യുവാക്കളെ ഓരോരുത്തരെയായി പല കാരണങ്ങൾ ആരോപിച്ച് പോലീസ് കസ്‌റ്റഡിയില്‍ എടുത്ത് മര്‍ദിക്കുകയാണെന്നാണ് പരാതി.
Also Read: പത്തനംതിട്ട ആശ്വാസ തീരത്തേക്ക്; കൂടുതല്‍ പേര്‍ വീടുകളിലേക്ക് മടങ്ങി; ഇനി 42 ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി
ഇതു സംബന്ധിച്ച് പുറമറ്റം കവുങ്ങുംപ്രയാര്‍ അടവി മന്ദത്ത് ബാബു വിജയന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്ന മകന്‍ സന്ദീപിനെ കഴിഞ്ഞ 10 ന് വൈകിട്ട് ആറരയോടെ കോയിപ്രം പോലീസ് കസ്‌റ്റഡിയില്‍ എടുത്തുവെന്ന് പരാതിയില്‍ പറയുന്നു. കോയിപ്രം എസ്.ഐ രാകേഷിന്റെ നേതൃത്വത്തില്‍ സന്ദീപിനെ കസ്‌റ്റഡിയില്‍ എടുത്ത പോലീസ് അകാരണമായി മര്‍ദ്ദിക്കുകയും ചെയ്‌തുവെന്ന് പറയുന്നു. രണ്ട് വാഹനങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചാണ് പോലീസ് വന്നതത്രേ. കാരണം തിരക്കിയെങ്കിലും പോലീസ് അവരെ അസഭ്യം പറഞ്ഞു. ഒരു വര്‍ഷം മുമ്പുള്ള അപകടത്തില്‍ വലതുകാലിലെ മുട്ടിന് പരുക്കേറ്റതിനാല്‍ മകന് നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. പോലീസ് സ്‌റ്റേഷനില്‍ ജാമ്യമെടുക്കാനെത്തിയ തന്നോട് കേസൊന്നും ചാര്‍ജ് ചെയ്യുന്നില്ലെന്ന് പറഞ്ഞ് വിട്ടയച്ചു.
ചില പോലീസുകാര്‍ മോശമായി സംസാരിക്കുകയും ചെയ്‌തു. വീട്ടിലെത്തിയപ്പോഴാണ് മര്‍ദന വിവരം മകന്‍ വെളിപ്പെടുത്തിയത്. ബുധനാഴ്‌ച ശരീര വേദന സഹിക്കാന്‍ വയ്യാതെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കൊവിഡ് കേസുകള്‍ ഉള്ളതിനാല്‍ വീട്ടിലെത്തി വിശ്രമിച്ചോളാമെന്ന് ഡോക്‌ടറോട് ആവശ്യപ്പെട്ട പ്രകാരം വീട്ടിലെത്തുകയുമായിരുന്നു. ഇന്നലെ രാവിലെ വീണ്ടും ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സന്ദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു . എന്നാൽ പരാതി വാസ്തവ വിരുദ്ധമാണെന്നാണ് കോയിപ്രം പൊലീസിൻ്റെ വാദം. സംശയാസ്പദമായ രീതിയിൽ കണ്ട യുവാവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പരാതിയിൽ വിശദീകരണം നൽകാൻ കോയിപ്രം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി സൈമൺ ആവശ്യപ്പെട്ടിട്ടുണ്ട്.