പത്തനംതിട്ട(pathanamthitta): സ്വതന്ത്രരെ നേതൃ സ്ഥാനത്തവരോധിച്ച് ഗ്രാമ പഞ്ചായത്ത് ഭരണത്തിലേറിയ പുറമറ്റത്ത് സിപിഎം പുലിവാല് പിടിച്ച അവസ്ഥയില്‍. നേരത്തെ ധാരണയായെന്ന് പറയുന്ന കാലാവധി കഴിഞ്ഞിട്ടും അധികാര കൈമാറ്റം നടത്താൻ കഴിയാതെയാണ് ഇപ്പോൾ സി പി എം പുലിവാല് പിടിച്ചിരിക്കുന്നത്. കോൺഗ്രസ് മുതിർന്ന നേതാവ് പി.ജെ.കുര്യന്റെ സ്വന്തം പഞ്ചായത്തിൽ അധികാരം പിടിക്കുന്നതിന്റെ ഭാഗമായാണ് സ്വതന്ത്ര അംഗത്തിന് ആദ്യം ഭരണ നേതൃത്വം നൽകിയത്. എന്നാൽ മുൻ കൂട്ടി പറഞ്ഞുറപ്പിച്ച കാലാവധി ആയ ഒരു വര്ഷം പൂർത്തിയായിട്ടും സ്ഥാന കൈമാറ്റം നടന്നില്ല. ഇതോടെ പ്രസിഡന്റും സി.പി.എമ്മും അകന്നു. ഭരണത്തിൽ നേരിയ ഭൂരിപക്ഷം മാത്രമുള്ളതിനാൽ പെട്ടെന്ന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലുമാണ്. ഇതോടെ ഗ്രാമപ്പഞ്ചായത്തിൽ ഭരണകക്ഷി അംഗങ്ങൾ തന്നെ ബഹിഷ്കരണം നടത്തുകയാണ്.
സ്ഥാനമൊഴിയണമെന്ന ആവശ്യം സൗമ്യ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഭരണകക്ഷി അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി യോഗവും കഴിഞ്ഞദിവസം നടന്ന വർക്കിങ് ഗ്രൂപ്പ് യോഗവും ബഹിഷ്‌കരിച്ചു.
ഭരണം നടത്തുന്ന ഇടതു മുന്നണിയിൽ പ്രസിഡണ്ട് ഉൾപ്പടെ ഏഴും പ്രതിപക്ഷമായ യുഡിഎഫിൽ ആറും അംഗങ്ങളാണ്. എന്നാൽ പ്രതിപക്ഷം പങ്കെടുത്തതിനാൽ ഭരണ സമതി യോഗവും വർക്കിങ് ഗ്രൂപ്പ് യോഗവും പൂർത്തിയാക്കി. അടുത്ത പഞ്ചായത്ത് കമ്മിറ്റിക്ക് മുൻപ് പ്രശ്നം പരിഹരിക്കാനാവുമെന്നാണ് സിപിഎം കരുതുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം തന്നെ പുറമറ്റം ഗ്രാമപ്പഞ്ചായത്തിൽ പ്രസിഡന്റ് ആരാവണമെന്നതിനെ ചൊല്ലി തർക്കം ഉടലെടുത്തിരുന്നു.
സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടാണ് അന്ന് പ്രശ്‌നം പരിഹരിച്ചത്. പതിമൂന്നാം വാർഡ് അംഗം ഷിജു പി കുരുവിള പ്രസിഡന്റ് ആകുമെന്നാണ് ഏരിയ കമ്മിറ്റി തീരുമാനമായി പറഞ്ഞിരുന്നത്.
അഞ്ചാംവാർഡ് അംഗം സൗമ്യ ജോബിക്ക് വേണ്ടി വെണ്ണിക്കുളം ലോക്കൽ കമ്മിറ്റി ഇടപെട്ടു. ഇതോടെ ഏരിയ കമ്മറ്റി തീരുമാനം അട്ടിമറിച്ച് സൗമ്യ പ്രസിഡന്റായി. ഇനി പുറത്തു നിന്നുള്ള യുഡിഎഫിന്റെ ചരട് വലിയാണ് കാണാനുള്ളത്.
Topic: Pathanamthitta, puramattom panchayath, CPM