പത്തനംതിട്ട : കൊവിഡ് പ്രതിരോധ വാക്സിൻറെ ഒന്നാം ഡോസ് പോലും സ്വീകരിക്കാത്തവരെ കണ്ടെത്താനായി ആരോഗ്യവകുപ്പ് നിർദേശിച്ച ഗൂഗിൾ ഫോം സർവേയോട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സഹകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായി. ഈ ഒൻപതാം തീയതി സർവ്വേ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ജില്ലയിൽ രണ്ടു പഞ്ചായത്തുകൾ മാത്രമാണ് ആരോഗ്യവകുപ്പിന് ഈ റിപ്പോർട്ട് സമർപ്പിച്ചത് .
സെപ്റ്റംബർ ഏഴിനാണ് വാർഡ് തലത്തിൽ അധികൃതർ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടത്. ഈ പ്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ വേണ്ടി അങ്കണവാടി പ്രവർത്തകർ, ആശാവർക്കന്മാർ , ഹെൽത്ത് ഇൻസ്പെക്ടന്മാർ എന്നിവരെ ചുമതലപ്പെടുത്തണമെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. എന്നാൽ നിർദ്ദേശിച്ച സമയം കഴിഞ്ഞിട്ടും പല പഞ്ചായത്തുകളും ഇക്കാര്യം അറിഞ്ഞ ഭാവം കാണിച്ചിട്ടില്ല എന്നതാണ് ആരോഗ്യ വകുപ്പിനെ ചൊടിപ്പിച്ചിരിക്കുന്നത് .
എന്നാൽ സർവ്വേ ആരംഭിച്ച പഞ്ചായത്തുകളാകട്ടെ സർവ്വേ നടപടികൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. സർവേ വിജയകരമായി നടത്തി വാക്സിനേഷനുമായി ബന്ധപ്പെട്ട കൃത്യമായ വിവരശേഖരണം നടത്തി വേണ്ട ബോധവൽക്കരണം നടത്തി എല്ലാവർക്കും കോവിസ് പ്രതിരോധകുത്തിവെപ്പ് നൽകുകയാണ് സർവ്വേയുടെ ലക്ഷ്യം. ഈ പ്രക്രിയയാണ് ജില്ലയിലെ പഞ്ചായത്തുകളുടെ അലംഭാവം നിമിത്തം ത്രിശങ്കുവിലായിരിക്കുന്നത്