പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു. അടൂർ ഏറത്ത് സ്വദേശി കാർത്തികേയന്റെ മകൻ ശ്യാം കുമാറി(23)നെയാണ് അറസ്റ്റ് ചെയ്ത് ആറുമാസക്കാലത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറിന്റെ
കരുതൽ തടങ്കൽ ഉത്തരവ് പ്രകാരമാണ് ശ്യാം കുമാറിനെതിരായ നടപടി.
അടൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിൽ ജയിൽവാസം അനുഭവിച്ചുവരികയായിരുന്ന ശ്യാംകുമാർ മാസങ്ങൾക്ക് മുമ്പാണ് ജയിൽമോചിതനായത്. ഇതിനിടെയാണ് കാപ്പാ നിയമപ്രകാരമുളള നടപടികൾക്ക് വിധേയനാവുന്നത്. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശ പ്രകാരം, അടൂർ ഡിവൈഎസ്പി ആർ ജയരാജിൻറെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
വിവിധ കേസുകളിൽ ഉൾപ്പെട്ട ഗുണ്ടകൾക്കെതിരെ കാപ്പാ നിയമ പ്രകാരം ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണെന്നും, അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സമീപ കാലത്തായി പത്ത് പേർക്കെതിരെ കാപ്പാ നടപടികൾ സ്വീകരിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ ആദ്യമായി കഴിഞ്ഞയാഴ്ച്ച കഞ്ചാവ് കേസുകളിൽ പ്രതിയായ ആളെ കാപ്പ നിയമനടപടികൾക്ക് വിധേയനാക്കിയിരുന്നു.
Read Latest Local News and Malayalam News
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം