അവിശ്വാസം നേടാതെ എൽഡിഎഫ്
എൽഡിഎഫുകാരിയായ പ്രസിഡന്റിന്റെ കൂറ് എൽഡിഎഫിനൊപ്പമോ യുഡിഎഫിനൊപ്പമോ ആണോയെന്ന ആരോപണമായിരുന്നു പുറമറ്റത്ത് ഉയർന്നത്. ഇടത് പിന്തുണയിൽ ഭരണം നടത്തുന്ന സ്വാതന്ത്ര ആയി പ്രസിഡന്റ് സൗമ്യ ജോബിക്കെതിരെ എൽഡിഎഫ് തന്നെ അവിശ്വാസം കൊണ്ട് വന്നതോടെയാണ് നാട്ടുകാരിൽ ഇവർ ഏത് പക്ഷത്താണെന്ന സംശയം ഉണ്ടായിരുന്നത്. എൽഡിഎഫ് പ്രസിഡന്റിനെതിരെ ഇതേ മുന്നണിയിൽ പെട്ട 6 അംഗങ്ങൾ ആണ് കോയിപ്രം ബിഡിഒയ്ക്ക് നോട്ടിസ് നൽകിയിരുന്നത്.
കാലാവധി പൂർത്തിയായെന്ന് ഇടതുപക്ഷം
പഞ്ചായത്ത് 5–ാം വാർഡിൽനിന്ന് എൽഡിഎഫ് സ്വതന്ത്രയായി വിജയിച്ച സൗമ്യ ജോബിക്ക് ഒരു വർഷമാണ് പ്രസിഡന്റ് കാലാവധി എന്നും ഇത് 2021 ഡിസംബർ 29ന് അവസാനിച്ചു എന്നുമാണ് നോട്ടീസ് നൽകിയ ഇടതു പക്ഷം പറഞ്ഞിരുന്നത്. കാലാവധി പൂർത്തിയായിട്ടും രാജിവയ്ക്കാത്തതാണ് അവിശ്വാസത്തിലേക്ക് നയിച്ചതെന്നും സിപിഎം പ്രാദേശിക നേതാക്കൾ പറഞ്ഞു. 13 അംഗ പുറമറ്റം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫ്- 7,യുഡിഎഫിന്-6 എന്നതായിരുന്നു കക്ഷിനില. സിപിഎം പാർട്ടി ചിഹ്നത്തിൽ വിജയിച്ച സാബു ബഹനാൻ, ഷിജു പി കുരുവിള, കെഒ മോഹൻദാസ് എന്നിവരും എൽഡിഎഫ് സ്വതന്ത്ര അംഗങ്ങളായ ശോശാമ്മ തോമസ്, റേച്ചൽ ബോബൻ, റോഷ്നി ബിജു എന്നിവരുമാണ് അവിശ്വാസ നോട്ടീസ് നൽകിയിരുന്നത്. നോട്ടീസ് നൽകിയപ്പോൾ ഒരു യുഡിഎഫ് അംഗത്തിന്റെ പിന്തുണ എൽഡിഎഫിന് ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ ഇവരെ പിളർത്താൻ ഇടത് മുന്നണിക്ക് കഴിഞ്ഞില്ല.
നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് പ്രസിഡന്റ്
പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് നിർദേശം ഒരു ഘടകത്തിൽ നിന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് പ്രസിഡന്റ് സൗമ്യ ജോബി പറഞ്ഞു. ഇക്കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലും സമാന നാടകങ്ങൾ പുറമറ്റത്ത് നടന്നു. അന്ന് ഇടതു മുന്നണിയിലെ 4 അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് യുഡിഎഫിലെ 4 അംഗങ്ങൾ വോട്ട് ചെയ്തതോടെ ഭരണം നഷ്ടമായിരുന്നു. 9 അംഗങ്ങളായിരുന്നു തുടക്കസമയത്ത് അന്ന് യുഡിഎഫിനുണ്ടായിരുന്നത്. യുഡിഎഫിലെ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച നാല് പേരാണ് മറുപക്ഷത്തേക്ക് മാറി പഞ്ചായത്ത് ഭരണം എൽഡിഎഫിന് അനുകൂലമാക്കിയത്. യുഡിഎഫിൽ നിന്നും ഒരു കോൺഗ്രസ് അംഗത്തെ കൂറ് മാറ്റി ഇടത് പക്ഷത്ത് എത്തിച്ച് കോയിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫ് നേടിയത് അടുത്തിടെയാണ്. ഇതിനു പിന്നാലെയാണ് തിരുവല്ലയിൽ ചെയർമാൻ സ്ഥാനവും നഷ്ടപ്പെട്ടത്. മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ.പിജെ കുര്യൻ അടക്കമുള്ളവരുടെ പ്രദേശം കൂടിയാണ് പുറമറ്റം.