പത്തനംതിട്ട(Pathanamthita): വെച്ചൂച്ചിറയിൽ കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്ന മോട്ടോര്‍ പമ്പും അനുബന്ധ സാധനങ്ങളും മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ കേസില്‍ ഒരാള്‍ അറസ്റ്റില്‍. എരുമേലി വടക്ക് കരിനിലം പുലിക്കുന്ന് കാവുങ്കല്‍ വീട്ടില്‍ ചിന്നസാമി മകന് സി. മൂര്‍ത്തി (42) ആണ് അറസ്റ്റിലായത്. വെച്ചൂച്ചിറ കുളമാങ്കുഴി ചേത്തയ്ക്കല്‍ ശശിധരന്റെ റബര്‍ തോട്ടത്തിലുള്ള ഒറ്റമുറി കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ ജനല്‍ കമ്പി പൊളിച്ച് ഉള്ളില്‍ കടന്ന് അവിടെ സൂക്ഷിച്ചിരുന്ന വെള്ളം പമ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന മോട്ടോര്‍ അടക്കമുള്ള സാധനങ്ങളാണ് മോഷടിച്ചത്. കഴിഞ്ഞമാസം 24 ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് ഭാര്യാ സഹോദരനായ ബാലമുരുകനെയും കൂട്ടി മോഷണം നടത്തിയത്. തോട്ടത്തില്‍ പണിക്കാര് ഉള്ളപ്പോള്‍ അവര്‍ ആഹാരം പാകം ചെയ്യാനും മറ്റും ഉപയോഗിച്ചിരുന്ന കെട്ടിടമാണ്.
കടയുടമയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മൂര്‍ത്തിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കടയുടമയെ കാണിച്ച് തിരിച്ചറിഞ്ഞശേഷം സ്റ്റേഷനില്‍ കൂട്ടിക്കൊണ്ട് വന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച സാധനങ്ങളെല്ലാം പോലീസ് സംഘം ആക്രിക്കടയില്‍ നിന്നും കണ്ടെടുത്തു. രണ്ടാം പ്രതിക്കായുള്ള അന്വേഷണം പോലീസ് വ്യാപിപ്പിച്ചു. അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജര്‍ലിന്‍ വി സ്കറിയ, എ.എസ്.ഐ കൃഷ്ണന് കുട്ടി, എസ്.സി.പി.ഓ സലിം, സുനില്‍, സിപിഓമാരായ രാഹുല്‍, നെബു മുഹമ്മദ് എന്നിവരാണ് ഉണ്ടായിരുന്നത്.
Topic: Pathanamthitta, Theft at Pathanamthitta, Vechuchira