പന്തളം: പ്രായാധിക്യം മൂലം ശാരീരികാവശതകള്‍ അനുഭവിക്കുന്ന കാഴ്ചശക്തിയില്ലാത്ത 85 കാരി അമ്മയ്ക്ക് തണലായി മാറി ഏവർക്കും മാതൃകയായിരിക്കുകയാണ് പന്തളം ജനമൈത്രി പോലീസ്. കഴിഞ്ഞ പ്രളയത്തിൽ പൂർണ്ണമായും തകർന്ന പന്തളം പൂഴിക്കാട്ടിലെ വീട്ടിൽ ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ഷെഡിലായിരുന്നു തങ്കമ്മ എന്ന അമ്മയും കൊച്ചു മകളും താമസിച്ചിരുന്നത്. മറ്റൊരാളുടെ സഹായമില്ലാതെ ദിന കൃത്യങ്ങൾ ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഈ അമ്മ. ഈ അവസ്ഥയിൽ കൊച്ചു മകൾക്ക് അമ്മുമ്മയെ ഒറ്റയ്ക്കാക്കി പോകാനും സാധിച്ചിരുന്നില്ല. ഇവരുടെ നിസ്സഹായവസ്ഥ പലപ്പോഴും നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആരും ഫലപ്രദമായ നടപടികളുമായി മുന്നോട്ട് വന്നില്ല.
Also Read: മദ്യം നല്‍കാമെന്ന് വാഗ്ദാനം... കാറില്‍ കയറ്റി മര്‍ദ്ദനം, മോതിരവും പണവും കവര്‍ന്നു, പത്തനംതിട്ടയില്‍ 3 പേര് അറസ്റ്റില്‍!
ഇതിനിടയിൽ പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാറിന് കഴിഞ്ഞ ദിവസം നാട്ടുകാരിൽ ചിലർ വാട്സ്ആപ്പിൽ ചിത്രങ്ങളും മറ്റു വിവരങ്ങളും കൈമാറി. തുടർന്ന് ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ അമീഷിനെയും സുബീക് റഹിമിനെയും വിവരങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തി. ഇരുവരും സ്ഥലത്തെത്തി വിവരങ്ങൾ നേരിൽ കണ്ട് അന്വേഷിക്കാൻ എത്തിയപ്പോഴാണ് ദയനീയ സ്ഥിതി വ്യക്തമായത്. തുടർന്ന് അമ്മയെ അവിടെ നിന്നും സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിച്ചു. നടപടി ക്രമങ്ങൾ വേഗത്തിലാക്കിയതോടെ നിരാലംബയും രോഗിയുമായ തങ്കമ്മയ്ക്ക് ആശ്രയമൊരുക്കാന്‍ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് അധികൃതര്‍ തയ്യാറായി മുന്നോട്ടു വന്നു. പന്തളം പൊലീസിൻ്റെ നേതൃത്വത്തിൽ വാളണ്ടിയര്‍മാരുടെ സഹായത്തോടെ തങ്കമ്മയെ ഓമല്ലൂര്‍ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. സംഭവം പുറത്തു വന്നതോടെ പന്തളം ജനമൈത്രി പോലീസ് സ്റ്റേഷന് സാമുഹിക മാധ്യമങ്ങളിലടക്കം അഭിനന്ദന പ്രവാഹമാണ്.