പത്തനംതിട്ട: ആദിവാസി വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ആളെന്ന നിലയിൽ ളാഹ ഗോപാലൻ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ കഴിഞ്ഞ കുറേക്കാലമായി ആരോഗ്യപ്രശ്നങ്ങൾ കാരണം പൊതുരംഗത്ത് നിന്നും ഭൂസമര പ്രതിഷേധ രംഗത്ത് നിന്നും പരിപൂർണ്ണമായും വിട്ടു നിൽക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ളാഹയിൽ നിന്ന് താമസം മാറുകയും ചികിത്സാ ആവശ്യത്തിന് കൂടുതൽ സൗകര്യപ്രദമായ ഇടം എന്ന നിലയിൽ പത്തനംതിട്ടയിൽ താമസിച്ച് വന്നത്.
കഴിഞ്ഞ മാസം 21-ാം തീയതിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതൽ മോശമാവുകയും പിന്നീട് കൊവിഡ്
ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു. ബുധനാഴ്മ രാവിലെ 11.20ന് മരണം സംഭവിച്ചു.
1950ൽ ആലപ്പുഴ ജില്ലയിൽ തഴക്കരയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. എട്ടാം വയസ്സിൽ തന്നെ അദ്ദേഹത്തിന് മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ദുരിത ജീവിതമായിരുന്നു.സാധു ജന വേദി സംസ്ഥാന പ്രസിഡന്റും ചെങ്ങറ ഭൂ സമര നായകനുമായിരുന്നു. സാധുജന പരിപാലനത്തിൽ വിട്ടുവീഴ്യില്ലാത്ത പോരാളി ആയിരുന്ന ളാഹ ഗോപാലൻ കേരളത്തിലെ പിന്നോക്ക ദളിത് വിഭാഗങ്ങളെ ഒരുമിപ്പിച്ചു അവരുടെ ഉന്നമനത്തിനായി ദീർഘകാലം പ്രവർത്തിച്ചു. ഇതിലൂടെയാണ് ചെങ്ങറ ഭൂ സമരം നയിച്ചത്. സമരത്തിന് നേരെ ഉണ്ടായ അതിക്രമങ്ങളെ അതിജീവിക്കുന്നതിലും അദ്ദേഹം സ്വാധീനം ചെലുത്തിയിരുന്നു. സർക്കാരിൽ നിന്നും അനുകൂല നിലപാട് ഉണ്ടാക്കുന്നതിനും ളാഹ ഗോപാലന് സാധിച്ചു. ഇതൊരു സമര മാതൃക ആയിരുന്നു.
കെഎസ്ഇബിയിൽ മസ്ദൂറായി ജോലിയിൽ പ്രവേശിച്ചു. 2005ൽ ഓവർസീയറായി വിരമിക്കുകയായിരുന്നു. പിന്നീട് സജീവമായി ആദിവാസി ഭൂമി വിഷയം മുൻ നിർത്തി പ്രക്ഷോഭങ്ങൾ നയിക്കുകയായിരുന്നു. ളാഹയിൽ താമസ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിക്കുകയും പിന്നീട് അത് തന്നെ സമരഭൂമിയായി മാറ്റുകയും ചെയ്തു. കോന്നി ചെങ്ങറയിലെ ഹാരിസൺ മലയാളം പ്ലാന്റേഷനിലെ കുടിൽ കെട്ടി ആരംഭിച്ച സമരമാണ് പിന്നീട് ചെങ്ങറ സമരമെന്ന പേരിൽ വ്യാപിച്ചത്. മരണ ശേഷം മൃദദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി നല്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കൊവിഡ്
ബാധ അതിന് വിഘാതമാകുകയാണ്.