പത്തനംതിട്ട: പ്രകൃതിയുടെ വികൃതിയും രോഗ ക്രീഡകളും നാടെങ്ങും വ്യാപിക്കുമ്പോഴും പഠിക്കാതെ ജനം. രോഗ ബാധിതരായ മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാകാത്ത മക്കളും ഇക്കാലത്തുണ്ട്. സ്വന്തം പേരിലുണ്ടായിരുന്ന പുരയിടം മകന് നൽകിയതോടെ ഇവിടെ ഷെഡ്ഡ് കെട്ടി താമസിക്കുക ആയിരുന്ന അച്ചനെയും അമ്മയേയുമാണ് സംരക്ഷിക്കാൻ കഴിയില്ലെന്ന് മക്കൾ അറിയിച്ചത്. പന്തളം തോട്ടക്കോണം വാലിൽ വീട്ടിൽ പുരുഷോത്തമൻ പിള്ള (86), ഭാര്യ ഭവാനിയമ്മ എന്നിവരെയാണ് ഇതേ തുടർന്ന് വാർഡ് കൗൺസിലർ കെ.ആർ. വിജയകുമാറിൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ ആശുപത്രിയിലാക്കിയത്.
പന്തളത്ത് നിരവധി വീടുകളിൽ വെള്ളം കയറുകയും ഇവിടങ്ങളിൽ നിന്നുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇങ്ങനെയാണ് ഈ വയോധികരും ഇവിടേക്ക് എത്തിയത്. വെള്ളപ്പൊക്കത്തിൽ ഷെഡിൽ വെള്ളം കയറിയതോടെ അയൽവാസികൾ വിജയകുമാറിനെ വിവരം അറിയിച്ചു. അദ്ദേഹം ഇവരുടെ മക്കളെ ബന്ധപ്പെട്ടെങ്കിലും സംരക്ഷണം ഏറ്റെടുക്കാൻ അവർ തയ്യാറായില്ല. ഇതോടെയാണ് ഇവരെ മുടിയൂർക്കോണം എംടി എൽപി സ്കൂളിലെത്തിച്ചത്.
ക്യാമ്പിലെത്തിയ പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. നിഷ ഇരുവരെയും പരിശോധിച്ച അടിയന്തിര ചികിത്സക്ക് നിർദേശിച്ചു. തുടർന്നാണ് വിജയകുമാറിൻറെ നേതൃത്വത്തിൽ നഗരസഭാ കൗൺസിലർമാരായ കെ. സീന, സൗമ്യ സന്തോഷ്, പുഷ്പലത, സൂര്യ, മഞ്ജുഷ എന്നിവരും ആരോഗ്യ, റവന്യൂ അധികൃതരും ചേർന്ന് ഇവരെ ആശുപത്രിയിലാക്കിയത്.