പത്തനംതിട്ട( Pathanamthitta): തിരുവല്ലയിൽ പാർട്ടി ഫണ്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹോട്ടൽ അടിച്ചു തകർത്തതായി ആരോപണം. തിരുവല്ല മന്നംകരച്ചിറ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹോട്ടൽ അടിച്ചു തകർത്തതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. മന്നംകരച്ചിറ ജങ്ഷന് സമീപമുളള ശ്രീമുരുകൻ ഹോട്ടലാണ് അക്രമികൾ അടിച്ചു തകർത്തത്.
പരിക്കേറ്റ ദമ്പതികൾ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടയിൽ ആശുപത്രിയിൽ എത്തി ബ്രാഞ്ച് സെക്രട്ടറിയും മറ്റ് അക്രമികളും ഭീഷണിപ്പെടുത്തിയതായും ജീവന് ഭീഷണിയുണ്ടെന്നും ഇവർ പറയുന്നു. വരത്തന്മാരെ ഇവിടെ ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേ സമയം ഫണ്ട് ചോദിക്കാനെത്തിയപ്പോൾ ദമ്പതികൾ ചൂട് എണ്ണ ഒഴിക്കാൻ ശ്രമിച്ചുവെന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ചപ്പോൾ പാത്രങ്ങൾ തറയിലേക്ക് വീഴുകയായിരുന്നുവെന്ന ബാലിശമായ മറുവാദമാണ് സി പി ഐ ബ്രാഞ്ച് സെക്രട്ടറി ഉന്നയിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടുവെന്നും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ വ്യക്തമാക്കി.
Topic: CPI branch secretary, cpi leader hotel attack, pathanamthitta