പത്തനംതിട്ട( pathanamthitta): പത്തനംതിട്ട ഇലവുംതിട്ടയിൽ യൂത്ത് കോൺഗ്രസിൻ്റെ വനിതാ നേതാവിനെ പട്ടിയെ വിട്ട് കടിപ്പിക്കാനും ക്രൂരമായി ആക്രമിക്കാനും ശ്രമിച്ചെന്ന പരാതിയിൽ യുവാവിനും അമ്മയ്ക്കും എതിരേ കേസ്. ഇലവുംതിട്ട നെടിയകാല രവി നിവാസിൽ അശോകൻ രവീന്ദ്രൻ, മാതാവ് മീനാക്ഷി എന്നിവർക്കെതിരെയാണ് ഇലവുംതിട്ട പോലീസ് കേസ് എടുത്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് വനിതാ നേതാവായ ഇലവുംതിട്ട മുടവനാൽ വീട്ടിൽ ആര്യ രമേശാണ് പരാതിക്കാരി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.
യൂത്ത് കോൺഗ്രസ് മെഴുവേലി മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ ആര്യയുടെ വീടു പണി പുരോഗമിക്കുകയാണ്. ഈ സ്ഥലത്തേക്കുള്ള വഴി അയൽവാസിയും ഒന്നാം പ്രതിയുമായ അശോകൻ, രണ്ടാം പ്രതി മീനാക്ഷി എന്നിവർ കരിങ്കല്ലുകൾ വച്ച് തടസ്സപ്പെടുത്തി. കല്ലുകൾ നീക്കം ചെയ്യാൻ എത്തിയ ആര്യയെ പ്രതികൾ മോശമായ ഭാഷയിൽ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതിനിടെ ഇയാളുടെ വീട്ടിലെ കൂട്ടിൽ കിടന്ന രണ്ട് പട്ടികളെ അഴിച്ചു കൊണ്ടു വന്നു കടിപ്പിക്കാനും നോക്കിയെന്നും പരാതിയിൽ പറയുന്നു. ഒന്നാം പ്രതി പരാതിക്കാരി ആര്യയുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഭയന്നു പോയ യുവതി സ്ഥലത്തു നിന്ന് രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു . കേസിൽ അന്വേഷണം ഊർജിതമാക്കിയതായും പ്രതികൾ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി.
Topic: Pathanamthitta News, Youth congress leader attacked, Arya Ramesan complaint